ന്യൂഡെൽഹി: പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ജെഎൻയു വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഡെൽഹി ഹൈക്കോടതി. ദേവാംഗന കലിത, നതാഷ അഗർവാൾ, ആസിഫ് ഇക്‌ബാൽ തൻഹ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തി അറസ്‌റ്റിലായ മൂവർക്കും ഒരു വർഷത്തിന് ശേഷമാണ് ജാമ്യം അനുവദിക്കുന്നത്.
2020 മേയിലാണ് ദേവാംഗന കലിതയേയും നതാഷ അഗർവാളിനെയും ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്. കലാപശ്രമം, നിയമപ്രകാരമല്ലാത്ത ഒത്തുചേരൽ, കൊലപാതക ശ്രമം, കലാപത്തിനായി ഗൂഢാലോചന നടത്തൽ എന്നീ കുറ്റങ്ങളാണ് ഇവർക്ക് എതിരെ ചുമത്തിയിരുന്നത്.
വടക്കുകിഴക്കൻ ഡെൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ട ഫെബ്രുവരി 23ന് തൊട്ടടുത്ത ദിവസം വനിതാ വിദ്യാർഥി സംഘടനയായ പിഞ്ച്ര തോഡ് ജാഫറാബാദിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാണെന്ന് ആരോപിച്ച് ദേവാംഗനയെയും നതാഷയെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തെങ്കിലും മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഇവർക്ക് ജാമ്യം അനുവദിച്ചു. എന്നാൽ പിന്നീട് ഡെൽഹി കലാപം, കൊലപാതകം എന്നിവയിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് വീണ്ടും കേസ് ചുമത്തി ഇരുവരെയും അറസ്‌റ്റ് ചെയ്യുകയായിരുന്നു.
ജാമിഅ മിലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാർഥിയായ ആസിഫ് തൻഹക്ക് പരീക്ഷ എഴുതാൻ ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. മെയ് 19ന് അറസ്‌റ്റിലായ തൻഹ അന്നുമുതൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.
Read also: കേന്ദ്രമന്ത്രിസഭാ പുന:സംഘടന; ജ്യോതിരാദിത്യ സിന്ധ്യക്ക് മന്ത്രിസ്‌ഥാനം പരിഗണനയിൽ