കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാനുമായി ഇന്നും തെളിവെടുപ്പ് തുടരും. അനുവിൽ നിന്ന് മോഷ്‌ടിച്ച സ്വർണം കൈമാറിയ കൊണ്ടോട്ടിയിൽ ആയിരിക്കും ആദ്യം തെളിവെടുപ്പ് നടത്തുക. കൃത്യം നടന്ന വാളൂരിലെ തെളിവെടുപ്പ് സമയം പിന്നീട് തീരുമാനിക്കും. ജനരോക്ഷം ഉയരാൻ സാധ്യതയുണ്ടെന്ന് കണക്കിലെടുത്താണ് തീരുമാനം. നാല് ദിവസമാണ് പോലീസിന്റെ കസ്‌റ്റഡി കാലാവധി.
ഇന്നലെ മട്ടന്നൂരിലെ ബൈക്ക് മോഷ്‌ടിച്ച സ്‌ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. അതിനിടെ, പ്രതി മുജീബ് കുറ്റകൃത്യ തേടി വേറെയും സ്‌ഥലങ്ങളിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അനുവിനെ കൊലപ്പെടുത്തിയ വാളൂരിന് അടുത്തുള്ള മറ്റു രണ്ടു സ്‌ഥലങ്ങളിൽ പ്രതി അന്വേഷണം നടത്തി. ഒരു സ്‌ത്രീ ഇതുമായി ബന്ധപ്പെട്ട വിവരം പോലീസിന് നൽകിയിട്ടുണ്ട്.
മട്ടന്നൂരിൽ നിന്നും മോഷ്‌ടിച്ച ബൈക്കിൽ പ്രതി പുലർച്ചെ 3.30 ഓടെയാണ് പുറപ്പെട്ടത്. രാവിലെ 9.30ഓടെയാണ് വാളൂരിൽ എത്തിയത്. ഇതിനിടെയുള്ള ആറ് മണിക്കൂർ സമയം പ്രതി എവിടെയൊക്കെ പോയി എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടയിലുള്ള സ്‌റ്റേഷനുകളിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. ഇതിനിടെ, തലപ്പുഴയിൽ മുജീബിനെതിരെ സമാന കേസ് രജിസ്‌റ്റർ ചെയ്‌തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
2019ൽ തലപ്പുഴയിൽ സ്‌ത്രീയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചതിനാണ് പ്രതി പിടിയിലായത്. വാഹനത്തിൽ തന്ത്രപൂർവം കയറ്റിക്കൊണ്ടുപോയാണ് പ്രതി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതിന് പിന്നാലെയായിരുന്നു 2020ൽ മുക്കത്ത് വയോധികക്ക് എതിരായ ക്രൂരതയും. വാളൂർ കുറുങ്കുടി മീത്തൽ അനു (26) ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം അള്ളിയോറ താഴ തോട്ടിൽ ചൊവ്വാഴ്‌ച രാവിലെ പത്ത് മണിക്കാണ് അനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്‌ച രാവിലെ സ്വന്തം വീട്ടിൽ നിന്ന് തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് വരുമ്പോഴാണ് അനുവിനെ കാണാതാകുന്നത്. മുളിയങ്ങലിൽ ഇറക്കിത്തരാമെന്ന് പറഞ്ഞു അനുവിനെ പ്രതി ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. അനുവുമായി വാളൂർ നടുക്കണ്ടി പാറയിലെ എഫ്എച്ച്സിക്ക് സമീപത്തെ അള്ളിയോറ താഴ തോടിന് സമീപത്ത് എത്തിയപ്പോൾ മൂത്രമൊഴിക്കണമെന്ന് പറഞ്ഞു വണ്ടി നിർത്തി മുജീബ് ഇറങ്ങി.
ബൈക്കിൽ നിന്ന് അനുവും ഇറങ്ങിയതോടെ ഇയാൾ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ബലം പിടുത്തത്തിനിടയിൽ നിലത്തു വീണ അനുവിനെ തട്ടി തോട്ടിലേക്ക് ഇട്ട് വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. ഏറെനേരം അനുവിന്റെ തല വെള്ളത്തിൽ മുക്കി പിടിച്ചു മരണം ഉറപ്പാക്കിയ ശേഷമാണ് ആഭരണങ്ങൾ കവർന്നത്. പിന്നീട് പ്രതി അവിടെ നിന്ന് കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഒടുവിൽ കൊലപാതകത്തിലേക്ക് വന്നെത്തിയത്.
Most Read| പൗരത്വ ഭേദഗതി നിയമം; സ്‌റ്റേ ഇല്ല- മറുപടി നൽകാൻ കേന്ദ്രത്തിന് മൂന്നാഴ്‌ച സമയം