ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണ കേസിൽ അറസ്‌റ്റ് ആവശ്യപ്പെട്ടുള്ള ഗുസ്‌തി താരങ്ങളുടെ സമരത്തിന് പൂർണ പിന്തുണയുമായി കർഷക നേതാക്കൾ. കേസിൽ പ്രതിചേർക്കപ്പെട്ട ബ്രിജ് ഭൂഷണനെതിരെ ഈ മാസം ഒമ്പതിനകം നടപടി സ്വീകരിക്കണമെന്ന് കർഷക നേതാക്കൾ കേന്ദ്ര സർക്കാരിന് അന്ത്യശാസനം നൽകി.
‘ഗുസ്‌തി താരങ്ങളുടെ വിഷമതകളും അവർ അനുഭവിക്കുന്ന പ്രയാസങ്ങളും കേന്ദ്ര സർക്കാർ പരിഗണിച്ചേ തീരൂ. ബ്രിജ് ഭൂഷണെ അറസ്‌റ്റ് ചെയ്യാത്തപക്ഷം ഈ മാസം ഒമ്പതിന് പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്കൊപ്പം ഞങ്ങളും ജന്തർ മന്ദറിലേക്ക് പോകും. രാജ്യവ്യാപകമായി ഖാപ് പഞ്ചായത്തുകളും സംഘടിപ്പിക്കും’- കർഷക നേതാവ് രാകേഷ് ടിക്കായത്ത് വ്യക്‌തമാക്കി.
ഗുസ്‌തി താരങ്ങൾക്കെതിരെ ഡെൽഹി പോലീസെടുത്ത കേസുകൾ പിൻവലിക്കണമെന്നും രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു. ഹരിയാനയിലെ കുരുക്ഷേത്രയിൽ ചേർന്ന ഖാപ് മഹാപഞ്ചായത്തിലാണ് കർഷകരുടെ സമര പ്രഖ്യാപനം. താരങ്ങൾ എന്ത് തീരുമാനം എടുത്താലും പൂർണപിന്തുണ ഉണ്ടാകുമെന്നും, ജയിക്കാതെ പിൻമാറില്ല എന്നുമാണ് ഖാപ് മഹാപഞ്ചായത്തിന്റെ നിലപാട്.
അതേസമയം, ഗുസ്‌തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി ഡബ്‌ളൂസിസി രംഗത്തെത്തി. പരാതിക്കാരെ ചേർത്തുനിർത്തുന്നതിന് പകരം അവരുടെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം കൂടി നിഷേധിക്കപ്പെടുകയാണെന്ന് ഡബ്‌ളൂസിസി വിമർശിച്ചു.
‘അങ്ങേയറ്റം നിർഭാഗ്യകരമായ ഈ സാഹചര്യം സംവേദനക്ഷമതയോടും ബഹുമാനത്തോടും കൂടി അടിയന്തിരമായി പരിഹരിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. നീതിന്യായ വ്യവസ്‌ഥകളിലൂന്നി നിന്നുകൊണ്ട് പോരാട്ടം നടത്തുന്ന നമ്മുടെ വനിതാ റെസ്‌റ്റലേഴ്‌സിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്നും’ ഡബ്‌ളൂസിസി ഫേസ്ബുക്കിൽ കുറിച്ചു.
Most Read: ക്ഷേമ പെൻഷൻ ഈ മാസം എട്ടുമുതൽ വിതരണം ചെയ്യും; ലഭിക്കുക ഒരുമാസത്തേത്