തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍കെ നവീന്‍ എന്നീ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും രേഖകള്‍ ഹാജരാക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
തിരുവനന്തപുരം വലിയതുറ പോലീസ് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹരജിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. വിമാനത്തില്‍ നടന്നത് മുദ്രാവാക്യം വിളി മാത്രമാണെന്നും ഇതിന് വധശ്രമം ചുമത്തി കേസ് എടുക്കാന്‍ കഴിയില്ലെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ പോലീസില്‍ മൂന്നാം പ്രതിയാക്കിയിട്ടുള്ള സുജിത് നാരായണന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജിയും കോടതി ഇന്ന് പരിഗണിക്കും.
ജൂണ്‍ 12ന് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ വിമാന യാത്രക്കിടയിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍കെ നവീന്‍ എന്നിവരെ അറസ്‌റ്റ് ചെയ്‌തിരുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഗണ്‍മാന്‍ എസ് അനില്‍കുമാറിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
Read Also: രാഷ്‌ട്രപതി സ്‌ഥാനാർഥിയെ കണ്ടെത്താൻ പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന്