കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്‌റ്റിലായതിന് പിന്നാലെ നടന്ന ഹർത്താൽ ദിനത്തിൽ ഏറെ ആക്രമണ സംഭവങ്ങൾ റിപ്പോർട് ചെയ്‌ത ആലുവയിൽ കേന്ദ്രസേനയെ വിന്യസിച്ചു. ഇവിടുത്തെ ആർഎസ്‌എസ് കാര്യാലയത്തിന്റെ സുരക്ഷ സേന ഏറ്റെടുത്തു.
പോപുലർ ഫ്രണ്ട് ഇന്ത്യയെ നിരോധിച്ചതിനു പിന്നാലെ സംഘടനയുടെ വിവിധ ഓഫിസുകൾ അടച്ചു പൂട്ടി സീൽ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇതിനു പിന്നാലെയാണ് അക്രമ സാധ്യതയുണ്ടാകുമെന്നു റിപ്പോർട്ട് ലഭിച്ചിട്ടുള്ള സംസ്‌ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സർക്കാർ സുരക്ഷാ സേനയെ വിന്യസിച്ചത്.
അതേസമയം, കേരളത്തിൽ കൊലപ്പെടുത്തേണ്ടതെന്ന് കരുതുന്ന നേതാക്കളുടെ പട്ടിക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച തെളിവുകൾ എൻഐഎ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. എന്നാൽ, പേരുകൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്താനാവില്ലെന്ന നിലപാടാണ് എൻഐഎ സ്വീകരിച്ചിട്ടുള്ളത്. സാമുദായിക സാഹചര്യം ലുഷിതമാകാനുള്ള സാധ്യത പരിഗണിച്ചാണു പേരുകൾ പുറത്തുവിടാത്തത്.
എതിർ പാളയത്തിലുള്ള പ്രാദേശിക നേതാക്കളുടെയും പൊലീസുകാരുടെയും പേരുകൾ ഉൾപ്പെടുന്നതാണു പട്ടിക എന്നാണ് അന്വേഷണ സംഘം പറയുന്നത്. പോപ്പുലർ ഫ്രണ്ട് തയാറാക്കിയതായി എൻഐഎ അവകാശപ്പെടുന്ന കേരളത്തിൽ നിന്നുള്ള 380 പേരുടെ ഈ ഹിറ്റ് ലിസ്‌റ്റിൽ സംസ്‌ഥാന, ദേശീയ നേതാക്കളുടെ പേരുകൾ ഇല്ലെന്നാണ് വിവരം.
Popular Front: ബന്ധപ്പെട്ട മറ്റു വാർത്തകൾ ഈലിങ്കിൽ വായിക്കാം