ബെംഗളൂരു: കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റിവച്ചു. ജൂൺ 9, ബുധനാഴ്‌ചത്തേക്കാണ് ഹരജി പരിഗണിക്കാൻ മാറ്റിയത്. കേസിൽ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി.
കോടതി ആവശ്യപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചിട്ടുണ്ടെന്ന് ബിനീഷിന്റെ അഭിഭാഷകൻ പറഞ്ഞു. ബിനീഷിന്റെ അക്കൗണ്ടിലേക്ക് ലഹരിയിടപാട് കേസിലെ പ്രതി കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് പണം നിക്ഷേപിച്ചിട്ടില്ല. എല്ലാ പണവും വന്നത് വ്യാപാരവുമായി ബന്ധപ്പെട്ടും, സുഹൃത്തുക്കൾ വഴിയുമാണ്. അതുകൊണ്ട് തന്നെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
എന്നാൽ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസ് നാളെയോ മറ്റന്നാളോ പരിഗണിക്കണമെന്ന അഭിഭാഷകന്റെ അപേക്ഷയും കോടതി തള്ളി.
ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകൾ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. ഇതിൽ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കേണ്ടത്. ഹരജി വീണ്ടും പരിഗണിക്കുന്ന ജൂൺ 9ന് ബിനീഷിന്റെ വാദങ്ങൾക്ക് ഇഡി മറുപടി നൽകും.
അതേസമയം, ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവിന് കോവിഡ് ബാധിച്ചതിനാൽ കേസ് രണ്ടാഴ്‌ചത്തേക്ക് മാറ്റിവെക്കണമെന്ന് ഇഡി അഭ്യർഥിച്ചു.
ഇക്കഴിഞ്ഞ ഒക്‌ടോബർ 29നാണ് ബിനീഷ് കോടിയേരിയെ ഇഡി അറസ്‌റ്റ് ചെയ്‌തത്. കേസിൽ ബിനീഷ് അറസ്‌റ്റിലായിട്ട് 224 ദിവസം പിന്നിട്ടു.
Most Read: വാക്‌സിൻ കരിഞ്ചന്തയ്‌ക്ക് കൂട്ടുനിൽക്കുന്നു; കേന്ദ്രത്തിന് എതിരെ കേരളം ഹൈക്കോടതിയിൽ