കോഴിക്കോട്: ബിജെപിയിലും പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യമുണ്ടോ എന്നതിൽ പേടിയുണ്ടെന്ന് സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്ലാ മതേതര രാഷ്ട്രീയ പാര്‍ട്ടികളിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞു കയറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
‘ എല്ലാ മതേതര പാര്‍ട്ടികളിലും എന്‍ഡിഎഫ് നുഴഞ്ഞു കയറിയിരിക്കുകയാണ് എന്നത് എംകെ മുനീര്‍ പത്ത് കൊല്ലം മുമ്പ് പറഞ്ഞിരുന്നു. അന്ന് എന്‍ഡിഎഫായിരുന്നു. ഇന്ന് നിങ്ങള്‍ നോക്കൂ, ബിജെപിയൊഴിച്ച് എല്ലാ പാര്‍ട്ടികളിലും നുഴഞ്ഞുകയറി. ഞങ്ങള്‍ക്കും ഇപ്പോള്‍ പേടിയുണ്ട്. എനിക്ക് തുറന്ന് പറയുന്നതില്‍ മടിയില്ല,’ സുരേന്ദ്രന്‍ പറഞ്ഞു.
ഇന്ത്യയില്‍ നടക്കുന്ന ഏത് ഭീകരപ്രവര്‍ത്തനങ്ങളുടെയും ബുദ്ധികേന്ദ്രം കേരളമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍വകലാശാലകളിലേക്ക് കേരളത്തില്‍ നിന്ന് വിദ്യാർഥികളെ തീവ്രവാദ സംഘങ്ങള്‍ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇതിനായി കേരളത്തില്‍ വിദ്യാർഥികള്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കുകയാണെന്നും കെ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.
അതേസമയം മുതലക്കുളം മൈതാനത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് സുരേന്ദ്രന്‍ അടക്കം 1500 ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. സുരേന്ദ്രന് പുറമേ എംടി രമേശും ജില്ലാ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
നേരത്തെ, സിപിഎം ജില്ലാ സമ്മേളനങ്ങൾക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കോവിഡ് ചട്ടങ്ങൾ ലംഘിച്ച് മെഗാ തിരുവാതിരയടക്കം നടത്തിയതിനെ ബിജെപി നേതാക്കളടക്കം രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ഞൂറിലധികം ആളുകളെ പങ്കെടുപ്പിച്ച് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്.
Read also: ഗുരു രവിദാസ് ജയന്തി; പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടി