കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ അറസ്‌റ്റ് ചെയ്‌ത് നാടുകടത്തും. ഇത് സംബന്ധിച്ച നിർദ്ദേശം ആഭ്യന്തര മന്ത്രാലയം നല്‍കിയതായി അറബ് ടൈംസ് പത്രം റിപ്പോർട് ചെയ്‌തു. ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്‌ച ജുമുഅ നമസ്‍കാരത്തിന് ശേഷം കുവൈറ്റിലെ ഫഹാഹീലില്‍ ചില പ്രവാസികള്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തിയിരുന്നു.
കുവൈറ്റിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്ത് പ്രകടനങ്ങളോ ധര്‍ണകളോ നടത്താന്‍ അനുമതിയില്ലെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രകടനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി അറസ്‌റ്റ് ചെയ്യാനും അവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാനുമുള്ള നടപടികള്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ തുടങ്ങിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
പിടിയിലാവുന്നവരെ പിന്നീട് കുവൈത്തറ്റിലേക്ക് പ്രവേശിക്കാനാവാത്ത വിധം നാടുകടത്തുമെന്നാണ് അല്‍ റായ് ദിനപത്രത്തിലെ റിപ്പോർട്. പ്രവാസികള്‍ കുവൈറ്റിലെ നിയമങ്ങളെ ബഹുമാനിക്കണമെന്നും പ്രകടനങ്ങളില്‍ പങ്കെടുക്കരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രവാചക നിന്ദക്കെതിരെ കുവൈറ്റ് ശക്‌തമായ പ്രതിഷേധം ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു.
Most Read: വറ്റിവരണ്ട നദിയിൽ നിന്ന് ഉയർന്നുവന്നത് പുരാതന നഗരം; അൽഭുതം മാറാതെ ജനം