തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിൽസയിലുള്ള കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലെ ബന്ധുക്കളോട് സംസാരിക്കാൻ കഴിയുന്ന ‘വീട്ടുകാരെ വിളിക്കാം‘ പദ്ധതി വിജയകരമായതോടെ കൂടുതല്‍ ആശുപത്രികളിലേക്ക് സംവിധാനം വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രമുള്ള പദ്ധതിയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ദിവസവും 30ഓളം ഫോൺ കോളുകളാണ് എത്തുന്നത്. ആശുപത്രിയിലെ രോഗികള്‍ക്ക് തങ്ങളുടെ സുഖവിവരങ്ങള്‍ ബന്ധുക്കളെ നേരിട്ട് അറിയിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. രോഗികളുടെയും ബന്ധുക്കളുടെയും ആശങ്ക ഒരുപരിധി വരെ പരിഹരിക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
കഴിഞ്ഞ വ്യാഴാഴ്‌ച ആരോഗ്യ മന്ത്രിയാണ് പദ്ധതിയുടെ ലോഞ്ചിംഗ് നിര്‍വഹിച്ചത്. കോവിഡ് ബാധയേറ്റ് മെഡിക്കൽ കോളേജിൽ കഴിയുന്നവരുടെ ബന്ധുക്കൾ 79947 71002, 79947 71008 എന്നീ നമ്പരുകളില്‍ വിളിച്ച് രജിസ്‌റ്റര്‍ ചെയ്‌താല്‍ വൈകുന്നേരം 3 മുതല്‍ തിരികെ വിളിക്കുന്നതാണ്.
കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ വിളിക്കുന്നതിന് വേണ്ടി മാത്രം രണ്ട് നഴ്‌സുമാരെ വാര്‍ഡില്‍ നിയമിച്ചിട്ടുണ്ട്. ഇവര്‍ മൊബൈല്‍ ഫോണ്‍ കോവിഡ് വാര്‍ഡിൽ കഴിയുന്ന രോഗികളുടെ അടുത്തെത്തിക്കുകയും വിളിക്കാന്‍ സഹായിക്കുകയും ചെയ്യും.
ഇതുകൂടാതെ മെഡിക്കല്‍ കോളേജില്‍ കോവിഡ് കണ്‍ട്രോള്‍ ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഫര്‍മേഷന്‍ സെന്ററിലെ 0471 2528130, 31, 32, 33 എന്നീ നമ്പരുകളില്‍ രാവിലെ 8 മുതല്‍ രാത്രി 8 മണിവരെ വിളിക്കുന്നവര്‍ക്ക് കോവിഡ് രോഗികളുടെ നിലവിലെ അവസ്‌ഥയെപ്പറ്റി അറിയാനും സാധിക്കുന്നതാണ്.
Read Also: കോവിഡ് ചികിൽസ നിരക്ക്; സ്വകാര്യ ആശുപത്രികളുടെ പുനഃപരിശോധനാ ഹരജി ഇന്ന് പരിഗണിക്കും