ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ ഗൂഢാലോചനയുടെ കേന്ദ്രം അരവിന്ദ് കെജ്‌രിവാളിന്റെ വസതിയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. മദ്യവ്യവസായി മഗുണ്ട റെഡ്‌ഡി കെജ്‌രിവാളിനെ വീട്ടിലെത്തി കണ്ടു. കവിതയുമായി ഡീൽ ഉറപ്പിച്ചതായി കെജ്‌രിവാൾ പറഞ്ഞതായും മൊഴിയുണ്ട്.
കെ കവിതയും മഗുണ്ട റെഡ്‌ഡിയും കെജ്‌രിവാളിന് പണം നൽകി. കെജ്‌രിവാളിന് നൽകാൻ കവിത 50 കോടി രൂപ ആവശ്യപ്പെട്ടു. അതിൽ 25 കോടി രൂപ നൽകിയതായും മഗുണ്ട റെഡ്‌ഡിയുടെ മകന്റെ മൊഴിയിൽ പറയുന്നു. കെജ്‌രിവാളിനെ പത്ത് ദിവസത്തെ കസ്‌റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് ഇഡി ഇക്കാര്യങ്ങൾ പറയുന്നത്. അതേസമയം, കെജ്‌രിവാളിനെ ഇന്ന് കെ കവിതക്കൊപ്പമിരുത്തി ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസം അറസ്‌റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ ഡെൽഹി റോസ് അവന്യൂവിലെ പ്രത്യേക കോടതി 28 വരെ ഇഡിയുടെ കസ്‌റ്റഡിയിൽ വിട്ടിരുന്നു. പത്ത് ദിവസത്തെ കസ്‌റ്റഡി റിമാൻഡ് ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ മൂന്നര മണിക്കൂറോളം വാദം കേട്ട പ്രത്യേക കോടതി ജഡ്‌ജി കാവേരി ബജേവ ഇന്നലെ രാത്രി എട്ടരയോടെയാണ് കസ്‌റ്റഡി അനുവദിച്ചു വിധി പറഞ്ഞത്. അതേസമയം, ഇഡി കസ്‌റ്റഡി അവസാനിച്ചാൽ കെജ്‌രിവാളിനെ സിബിഐയും അറസ്‌റ്റ് ചെയ്‌തേക്കും. സിബിഐ കസ്‌റ്റഡി അപേക്ഷ നൽകും.
അതിനിടെ, മുഖ്യമന്ത്രി സ്‌ഥാനം ഒഴിയില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ കോടതിയിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ പ്രതികരിച്ചു. മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ കെജ്‌രിവാൾ ആണെന്നായിരുന്നു വാദം തുടങ്ങിയതിന് പിന്നാലെ ഇഡി പറഞ്ഞത്. കേസിൽ ചോദ്യം ചെയ്യാൻ നൽകിയ സമൻസുകൾ എല്ലാം കെജ്‌രിവാൾ അവഗണിച്ചു. അനുകൂല നയരൂപീകരണത്തിന് പ്രതിഫലമായി കെജ്‌രിവാൾ സൗത്ത് ഗ്രൂപ്പിൽ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇഡി കോടതിയിൽ വ്യക്‌തമാക്കി. അറസ്‌റ്റ് ചെയ്‌തത് നടപടിക്രമങ്ങൾ പാലിച്ചാണെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും