കോഴിക്കോട്: ഫേസ്ബുക്കില്‍ പ്രമുഖരുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങള്‍ ജില്ലയില്‍ സജീവമാകുന്നു. പോലീസുകാര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവർ ഉള്‍പ്പെടെ സമൂഹത്തിലെ ഉന്നതരുടെ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി പരിചയക്കാരില്‍ നിന്നും പണം ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി.
സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവിന്റെ പേരിലുണ്ടാക്കിയ വ്യാജ ഫേസ്ബുക് അക്കൗണ്ട് മുഖേന കഴിഞ്ഞ ദിവസം തട്ടിപ്പ് നടത്തിയിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായി സജീവ് പറയുന്നു. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പുതുതായി ഫേസ്ബുക്കില്‍ റിക്വസ്റ്റ് വന്നത്തോടെയാണ് ശ്രദ്ധിച്ചതെന്ന് സജീവ് പറഞ്ഞു. പിന്നീട് ഇവരോട് പണം ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയക്കുകയും ചെയ്‌തു.
വന്‍ തുക സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന ഇത്തരക്കാര്‍ പിന്നീട് തുക കുറച്ചുകൊണ്ട് ഗൂഗിള്‍ പേ വഴി നല്‍കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഹൈക്കോടതിയിലെ അഭിഭാഷകനായ തേജസ് പുരുഷോത്തമന്‍ കൂടുതല്‍ വ്യക്തതക്ക് വേണ്ടി സജീവിനെ വിളിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
കണ്ണൂരിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. വിജിലന്‍സ് സിഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും തട്ടിപ്പിനിരയായി. എന്നാല്‍ ഉത്തരേന്ത്യന്‍ ഭാഗത്തു നിന്നുള്ളവരാണ് അതിന് പിന്നിലെന്നായിരുന്നു പോലീസിന്റെ നിഗമനം.
More Kozhikode News: താമരശേരി ചുരം റോഡിനു ബദലായി തുരങ്കപാത