തിരുവനന്തപുരം: ജില്ലയിലെ ചെമ്പഴന്തിയിൽ വീട് കയറി അതിക്രമം നടത്തി ഗുണ്ടാസംഘം. വീട്ടമ്മയുടെ മാല കവർന്നു. കഴുത്തിൽ വാൾ വെച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം കവർച്ച നടത്തിയത്. ഇതിന് പുറമെ സമീപത്തുണ്ടായിരുന്ന കടയും വീടും വാഹനവും സംഘം തകർത്തു.
ഗുണ്ടാപട്ടികയിൽ പെട്ട കരിക്ക് സുരേഷും സംഘവുമാണ് ഇന്നലെ രാത്രി 10 മണിയോടെ കടയും വീടും ആക്രമിച്ചത്. ചെമ്പഴന്തി കുണ്ടൂർകുളത്താണ് പോലീസിന്റെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ട സുരേഷും സംഘവും അക്രമം അഴിച്ചുവിട്ടത്.
ആദ്യം വീടിനോട് ചേർന്ന കടയിലാണ് സംഘം എത്തിയത്. കടയുടമയായ ഷൈലയുടെ കഴുത്തിൽ വാൾ വെച്ച് സുരേഷ് ആറര പവന്റെ സ്വർണം കവർന്നു. ഇയാളുടെ കൂട്ടാളികൾ കടയും വീടിന് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന കാറും അടിച്ചു തകർത്തു. വീടിന്റെ ചില്ലുകളും ഗുണ്ടകൾ തകർത്തു.
ഇതേ സംഘം തന്നെ സമീപത്തെ അയ്യങ്കാളി നഗറിൽ കിരൺ എന്ന യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച് മാല കവർന്നിരുന്നു. കുണ്ടൂർ കുളത്തിന് സമീപം യുവാവിന്റെ മൊബൈലും ഇവർ കവർന്നു. കരിക്ക് സുരേഷും പോപ്പി അഖിലും ഉൾപ്പടെയുള്ള അഞ്ചംഗ സംഘം കാറിൽ എത്തിയാണ് ആക്രമണം നടത്തിയത്. അഖിൽ എന്നയാൾ പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്. കഴക്കൂട്ടം പോലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Also Read: തിരഞ്ഞെടുപ്പ് കമ്മീഷൻ പോസ്‌റ്ററുകളിൽ ശ്രീധരന്റെ ചിത്രം പാടില്ല; നിർദ്ദേശം