ബെയ്‌ജിങ്: ഓൺലൈനിലെ കുട്ടിക്കളികൾക്ക് കർശന നിയന്ത്രണവുമായി ചൈന. ലോക്ക്‌ഡൗൺ കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളാകുന്നത് വലിയ ആശങ്ക ഉയർത്തിയിരുന്നു. ഇത് നിയന്ത്രിക്കുന്നതിനായുള്ള സംവിധാനങ്ങൾ പലപ്പോഴും പ്രയോഗികമാകാറില്ല.ഇത് കണക്കിലെടുത്താണ് കൂടുതൽ നിയന്ത്രണങ്ങൾ ചൈന ഏർപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് ഇനി മുതൽ 18 വയസിന് താഴെയുള്ള കുട്ടികൾക്ക് വെള്ളി, ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും മാത്രമാണ് ഓൺലൈൻ ഗെയിമിങ്ങിന് അനുമതി. അതും ഒരു ദിവസം ഒരു മണിക്കൂർ മാത്രം. രാത്രി എട്ട് മുതൽ ഒൻപത് വരെയാണ് കളിക്കുന്നതിനുള്ള സമയം.
ചൈനയിലെ നാഷണൽ പ്രസ് ആൻഡ് പബ്‌ളിക്കേഷൻ അഡ്‌മിനിസ്‌ട്രേഷന്റേതാണ് നടപടി. നിശ്‌ചയിച്ച സമയത്തല്ലാത്ത കുട്ടികൾക്ക് ഗെയിം ലഭ്യമാക്കാതിരിക്കാൻ ഗെയിം കമ്പനികൾക്കും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നറിയാൻ പരിശോധനകളും കർശനമാക്കും.
കഴിഞ്ഞ കുറച്ച് നാളുകളായി കുട്ടികളുടെ ഗെയിം ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരികയായിരുന്നു ചൈന. നേരത്തെ പ്രതിദിനം 90 മിനിറ്റും അവധി ദിവസങ്ങളിൽ മൂന്ന് മണിക്കൂറും മാത്രമേ ഓൺലൈൻ ഗെയിം ലഭ്യമാക്കാവൂ എന്നായിരുന്നു നിബന്ധന. രാത്രി 10 മണിക്കും രാവിലെ എട്ട് മണിക്കും ഇടയിൽ കുട്ടികൾ ഗെയിം കളിക്കുന്നത് തടയുന്നതിന് ചൈനയിലെ മുൻനിര കമ്പനിയായ ടെൻസെന്റ് പ്രത്യേക ‘ഫേഷ്യൽ റെക്കഗ്‌നൈസേഷൻ’ സംവിധാനം അവതരിപ്പിക്കുകയും ചെയ്‌തിരുന്നു.
ചൈനയിൽ നിരവധി കൗമാരക്കാർ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളാകുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ കർശനമാക്കി ചൈന പുതിയ ഉത്തരവ് പുറത്തിറക്കിയത്.
Also Read: നെടുമങ്ങാട് ഇരുപതുകാരിയെ കുത്തി പരിക്കേൽപ്പിച്ചു; യുവാവ് അറസ്‌റ്റിൽ