ഗ്ളാസ്ഗോ: ഐക്യരാഷ്‌ട്ര സഭയുടെ 26ആം കാലാവസ്‌ഥാ ഉച്ചകോടിക്ക് സ്‌കോട്‌ലൻഡിലെ ഗ്ളാസ്‌ഗോയിൽ ഇന്ന് തുടക്കം. പാരീസ് കാലാവസ്‌ഥാ ഉടമ്പടിയിൽ പറയുന്ന ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കാൻ രാജ്യങ്ങൾ കൈക്കൊണ്ട നടപടികളുടെ പുരോഗതി വിലയിരുത്തുകയാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ മുഖ്യ അജണ്ട. കാലാവസ്‌ഥാ വ്യതിയാനം ചെറുക്കാൻ കൂടുതൽ കാര്യക്ഷമമായ നടപടികളെടുക്കാൻ ഉച്ചകോടി രാജ്യങ്ങളെ പ്രതിജ്‌ഞാബദ്ധരാക്കും.
പാരീസ് ഉടമ്പടിയിൽ പറയുന്നതുപോലെ താപനില നിയന്ത്രിക്കാനുള്ള വ്യക്‌തമായ നടപടികൾ ഇത്തവണ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. 2050ഓടെ കാർബൺ പുറന്തള്ളൽ അവസാനിപ്പിക്കുമെന്ന് അമ്പതിലേറെ രാജ്യങ്ങൾ പ്രതിജ്‌ഞ ചെയ്‌തിട്ടുണ്ട്. കോൺഫറൻസ് ഓഫ് പാർട്ടീസ് ടു ദ യുഎൻ ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ളൈമറ്റ് ചേഞ്ചിന്റെ (സിഒപി) 26ആം സമ്മേളനം കഴിഞ്ഞ വർഷം നടക്കേണ്ടതായിരുന്നു. കോവിഡിന്റെ പശ്‌ചാത്തലത്തിൽ ആണ് ഇത് ഈ വർഷത്തേക്ക് മാറ്റിയത്.
വിവിധ രാജ്യങ്ങളുടെ നേതാക്കൾ, മന്ത്രിമാർ, കാലാവസ്‌ഥാ വിദഗ്‌ധർ, വ്യവസായമേഖല, പൗരസമൂഹം, അന്താരാഷ്‌ട്ര സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവരാണ് സിഒപിയിൽ പങ്കെടുക്കുന്നത്. ഇതിനായി ലോകമെമ്പാടും നിന്ന് മുപ്പതിനായിരത്തിലേറെ പ്രതിനിധികൾ ഗ്ളാസ്‌ഗോയിലെത്തും. കാലാവസ്‌ഥാ പ്രതിസന്ധി നിയന്ത്രിക്കുന്നതിന് ലോകത്തിനു ലഭിച്ചിരിക്കുന്ന ‘അവസാന സാധ്യത’യായാണ് സിഒപി 26നെ കണക്കാക്കുന്നത്.
Most Read: സാമ്പത്തിക പ്രതിസന്ധി; പാകിസ്‌ഥാന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ