വടകര: ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി കടുത്ത മൽസരം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ ഏറെയുണ്ട്. പലതും മുന്നണിയുടെ അഭിമാന പോരാട്ടങ്ങൾ നടക്കുന്ന ഇടങ്ങളുമാണ്.
എന്നാൽ സിപിഎമ്മിനെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള മണ്ഡലം ഏതെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല, അത് വടകരയാണ്. ടിപി ചന്ദ്രശേഖരൻ വധത്തിന് ശേഷം വടകരയുടെ രാഷ്‌ട്രീയഭൂപടത്തിൽ ഉണ്ടായ മാറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ ആർഎംപിക്ക് സാധ്യതകൾ ഏറെയാണ് എന്നത് ഇടതുമുന്നണിയെയും പാർട്ടിയെയും അലട്ടുന്നുണ്ട്.
മണ്ഡലത്തിൽ പ്രചാരണം ശക്‌തമാക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി നേരിട്ട് ഇറങ്ങുകയാണ് ഇന്ന്. സീറ്റ് ഘടക കക്ഷിയായ എൽജെഡിക്ക് കൊടുത്തതോടെ മണ്ഡലത്തിൽ കൂടുതൽ സമയം പ്രചാരണത്തിന് ഇറങ്ങേണ്ട സ്‌ഥിതിയാണ് പാർട്ടിക്കിപ്പോൾ. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരിട്ട് മണ്ഡലത്തിലേക്ക് വോട്ട് തേടി ഇറങ്ങുന്നത്.
വൈകീട്ട് 6 മണിക്ക് വടകര നാരായണ നഗറിലാണ് പൊതുയോഗം നടക്കുന്നത്. വിഭാഗീതയെ കുറിച്ചോ കെകെ രമയുടെ സ്‌ഥാനാർഥിത്വത്തെയോ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എന്തെങ്കിലും പറയുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
Read Also: തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിൽ; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ