ന്യൂഡെൽഹി: രാജ്യത്ത് കടുത്ത കൽക്കരി ക്ഷാമത്തെ തുടർന്ന് വിവിധ സംസ്‌ഥാനങ്ങൾ പവർ കട്ടിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിനിടെ രാജ്യം കടുത്ത ഓക്‌സിജൻ ക്ഷാമം നേരിട്ടപ്പോഴും കേന്ദ്രം പ്രതിസിന്ധിയില്ലെന്നാണ് പറഞ്ഞത്. നിലവിൽ കൽക്കരിയുടെ അവസ്‌ഥയും ഇത് തന്നെയാണെന്ന് സിസോദിയ ചൂണ്ടിക്കാട്ടി.
രാജ്യത്ത് കൽക്കരി ക്ഷാമമില്ലെന്നും ചിലർ അനാവശ്യ ഭീതി സൃഷ്‌ടിക്കുകയാണെന്നും വാദിച്ച് കേന്ദ്ര ഊർജമന്ത്രി ആർകെ സിങ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സിസോദിയയുടെ പ്രതികരണം. രാജ്യത്ത് ആവശ്യത്തിന് വൈദ്യുതി ലഭ്യമാണെന്നും നിലവിലെ പ്രശ്‍നങ്ങൾ ദിവസങ്ങൾക്കകം പരിഹരിക്കാൻ കഴിയുമെന്നും ആർകെ സിങ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഊർജമന്ത്രിയുടേത് നിരുത്തരവാദിത്തപരമായ പ്രസ്‌താവനയാണെന്ന് സിസോദിയ കുറ്റപ്പെടുത്തി.
രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുന്നതിനിടെയാണ് കേന്ദ്രമന്ത്രി ഇത്തരത്തിൽ സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഉത്തരേന്ത്യയിൽ കൽക്കരി ക്ഷാമം രൂക്ഷമാണ്. രാജ്യത്തെ താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങി. പഞ്ചാബിലും രാജസ്‌ഥാനിലും ഉത്തർപ്രദേശിലും പവർകട്ട് പ്രഖ്യാപിച്ചു. ഡെൽഹിയിൽ ബ്ളാക്ക് ഔട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൽക്കരി വിതരണത്തില്‍ പുരോഗതിയുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ നേരത്തെ പറഞ്ഞിരുന്നത്.
രാജ്യതലസ്‌ഥാനം നേരിടാൻ പോകുന്ന വൈദ്യുതി പ്രതിസന്ധി ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്‌തിരുന്നു.
Also Read: ദളിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം വീടിന് മുന്നിൽ തള്ളി; അറസ്‌റ്റ്