മലപ്പുറം: കടലാക്രമണ ഭീഷണിയിൽ പൊന്നാനി തീരദേശവാസികൾ. പൊന്നാനി അഴീക്കൽ മുതൽ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള കടൽ തീരത്ത് പല പ്രദേശങ്ങളിലും കരയിലേക്കും വീടുകളിലേക്കും വെള്ളം കയറിത്തുടങ്ങി. മറക്കടവ്, മുറിഞ്ഞി, ഹിളർ പള്ളി, അലിയാർ പള്ളി പരിസരം, പാലപ്പെട്ടി, വെളിയങ്കോട് എന്നീ ഭാഗങ്ങളിലാണ് ശക്‌തമായ കടലാക്രമണ ഭീഷണി നേരിടുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രദേശങ്ങളിൽ ശക്‌തമായ കടലാക്രമണം നേരിടുകയാണ്. വീടുകൾക്കകത്തേക്കും തിരയടിച്ചു കയറുകയാണ്. അടിത്തറ ഇളകി നിൽക്കുന്ന വീടുകൾ പലതും നിലംപൊത്തൽ ഭീഷണി നേരിടുന്നുണ്ട്. മറക്കടവിലും വെളിയങ്കൊട് തണ്ണിത്തുറയിലും കടൽഭിത്തി തകർന്ന് വെള്ളം കരയിലേക്ക് കയറി.
നിരവധി വീടുകൾ തകർച്ചയുടെ ഭീഷണി നേരിടുന്നുണ്ട്. ട്രോളിങ് നിരോധനം കാരണം ദുരിതത്തിലായ മൽസ്യത്തൊഴിലാളി കുടുംബങ്ങൾ കടൽക്ഷോഭം കൂടിയതോടെ വീണ്ടും ദുരിതത്തിൽ ആയിരിക്കുകയാണ്. കൂടുതൽ പേർക്ക് പുനർഗേഹം പദ്ധതി പ്രകാരം പത്ത് ലക്ഷം അനുവദിച്ചിട്ടും പലവിധത്തിലുള്ള നൂലാമാലകൾ കാരണം ഇവർ നട്ടം തിരിയുകയാണ്.
പൊന്നാനി അഴീക്കൽ മുതൽ കാപ്പിരിക്കാട് വരെയുള്ള തീരപ്രദേശങ്ങളിൽ അപൂർവം ഇടങ്ങളിൽ മാത്രമാണ് സുരക്ഷിതമായ കടൽഭിത്തിയുള്ളത്. ഇവ നിർമിക്കാൻ പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ കാര്യമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. പുനർഗേഹം പദ്ധതിയുടെ ഭാഗമായി ഏതാനും ചില കുടുംബങ്ങളെ പുനരധിവസിപ്പിച്ചത് ഒഴിച്ചാൽ തീരപ്രദേശത്തെ ആയിരത്തോളം കുടുംബങ്ങൾ ഇപ്പോഴും കടലാക്രമണ ഭീതിയിൽ കഴിയുകയാണ്.
Most Read: ഏകദിന സന്ദർശനം; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ കോഴിക്കോടെത്തി- വൻ വരവേൽപ്പ്