തിരുവനന്തപുരം: വിമര്‍ശകരെ കടന്നാക്രമിക്കുന്ന സൈബര്‍ പോരാളികള്‍ നടപ്പാക്കുന്നത് പാര്‍ട്ടി കോടതി വിധിച്ച ശിക്ഷയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സില്‍വ ർ ലൈനിനെ വിമര്‍ശിച്ച കവി റഫീഖ് അഹമ്മദ്, കായംകുളത്തെ യുഡിഎഫ് സ്‌ഥാനാര്‍ഥിയായിരുന്ന അരിതാ ബാബു, തിരഞ്ഞെടുപ്പ് വാര്‍ത്ത ചെയ്‌ത മാദ്ധ്യമ പ്രവര്‍ത്തക എന്നിവര്‍ക്ക് എതിരെ സമൂഹിക മാദ്ധ്യമങ്ങളില്‍ ഉയര്‍ന്ന സൈബര്‍ ആക്രമണം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.
ഇത്തരം സൈബര്‍ പോരാളികള്‍ക്ക് മനുഷ്യര്‍ കടന്നുവന്ന വഴികളോ അവരുടെ അതിജീവനമോ അവരുടെ മനോഗതിയോ പരിഗണനാ വിഷയമേയല്ല. എതിര്‍ സ്വരങ്ങളോടെല്ലാം നിങ്ങള്‍ക്ക് അസഹിഷ്‌ണുതയാണ്. സിപിഐയുടെ നേതാക്കളെ അതിക്രൂരമായി തല്ലിച്ചതക്കുന്നതും എഐഎസ്എഫ് വനിതാ നേതാവിനെ ലൈംഗികമായും, ജാതീയമായും ആക്രമിക്കുന്നതും ഈ അസഹിഷ്‌ണുതയുടെ ഭാഗമാണെന്നും ആദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റില്‍ കുറ്റപ്പെടുത്തി.
ഇത്തരത്തില്‍ മോശമായ രീതിയില്‍ സൈബര്‍ ഇടങ്ങളില്‍ ഇടപെടുന്നവരുടെ പ്രൊഫൈലുകളിൽ ചുവപ്പും ചെന്താരകവും മുഖ്യമന്ത്രിയുടെ മുഖവും നിറഞ്ഞു നില്‍ക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം സൈബര്‍ ആക്രമണങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്നും സിപിഎമ്മിനും അതിന്റെ നേതൃത്വത്തിനും ഒഴിയാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Read Also: ഇടിഞ്ഞു താഴ്ന്ന് ഓഹരി വിപണി; സെൻസെക്‌സിന് നഷ്‌ടം 1015 പോയിന്റ്