ന്യൂഡെൽഹി: കോൺഗ്രസ് പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ച ‘വിമത’ നേതാക്കൾ ശനിയാഴ്‌ച പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടേക്കുമെന്ന് സൂചന. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമല്‍ നാഥാണ് കൂടിക്കാഴ്‌ചക്ക് വേദി ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ശനിയാഴ്‌ച നടക്കുന്ന കൂടിക്കാഴ്‌ചയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന കാര്യത്തിൽ വ്യക്‌തതയില്ല.
23 നേതാക്കൾ കത്തിൽ ഒപ്പിട്ടിരുന്നുവെങ്കിലും എല്ലാവരും യോഗത്തിൽ ഉണ്ടാവില്ല. അഞ്ചോ ആറോ നേതാക്കളുള്ള ഒരു സംഘമായിരിക്കും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തുക. എന്നാൽ ഇത് സോണിയ ഗാന്ധിയും ‘വിമതരും’ തമ്മിലുള്ള കൂടിക്കാഴ്‌ച മാത്രമല്ലെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. കത്തിൽ ഒപ്പിടാത്ത മറ്റുള്ളവരും കൂടിക്കാഴ്‌ചയിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
പാർട്ടിയുടെ മേൽഘടകം മുതൽ താഴെത്തട്ടുവരെ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ടാണ് സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കൾ കത്ത് നൽകിയത്. അഞ്ച് മുൻ മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, സിറ്റിംഗ് എംപിമാർ, മുൻ കേന്ദ്രമന്ത്രിമാർ എന്നിവരടക്കം 23 കോൺഗ്രസ് നേതാക്കളാണ് ആവശ്യവുമായി കത്തയച്ചത്.
നിലവിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് കത്തിൽ നേതാക്കൾ നടത്തിയത്. പാർട്ടിയെ മുന്നോട്ട് നയിക്കാൻ നേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ പുതിയ രീതി കൊണ്ടുവരണം. മുഴുവൻ സമയവും പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന ഫലപ്രദമായ നേതൃത്വം ഉണ്ടാവേണ്ടതുണ്ട്. പാർട്ടി ഭരണഘടനയനുസരിച്ച് മാത്രം വർക്കിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തണം. ഇതിനെല്ലാം വേണ്ടി പുതിയ തിരഞ്ഞെടുപ്പ് രീതി കൊണ്ടുവരണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
കോൺഗ്രസിന്റെ പുനരുജ്ജീവനം ജനാധിപത്യ സംരക്ഷണത്തിന് അനിവാര്യമാണെന്ന് കത്തിൽ പറയുന്നു. സ്വാതന്ത്ര്യാനന്തര രാജ്യം കടുത്ത രാഷ്‌ട്രീയ, സാമൂഹിക, സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ പാർട്ടിയുടെ ഇടപെടൽ നിരാശാജനകമാണെന്നും കത്തിൽ വിമർശനമുണ്ട്. ജനങ്ങൾക്കിടയിലുണ്ടാകുന്ന ഭയം, അരക്ഷിതാവസ്‌ഥ, ബിജെപിയുടേയും സംഘപരിവാർ സംഘടനകളുടേയും വിഭജന അജണ്ട, സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്‌മ, മഹാമാരിയെത്തുടർന്നുണ്ടായ പ്രതിസന്ധി, അതിർത്തിയിലെ വെല്ലുവിളി, ചൈനയോടുള്ള നിലപാട്, വിദേശ നയത്തിലെ മാറ്റങ്ങൾ തുടങ്ങിയവയും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Kerala News: നഗരസഭകളുടെ എണ്ണത്തിലും യുഡിഎഫ് മുൻതൂക്കമില്ല; സോഫ്റ്റ്‌വെയർ പിഴവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ