തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്‌ചാത്തലത്തിൽ കെപിസിസിയിൽ സമ്പൂർണ പുനസംഘടന നടത്താൻ രാഷ്‌ട്രീയകാര്യ സമിതിയിൽ ധാരണ. ജംബോ കമ്മിറ്റികൾ ഇല്ലാതാക്കിയാകും കീഴ്ഘടകങ്ങൾ മുതലുള്ള പുനസംഘടന. ലോക്ക്ഡൗണിന് ശേഷം രണ്ട് ദിവസം നീണ്ടുനിൽക്കുന്ന രാഷ്‌ട്രീയകാര്യ സമിതി ചേർന്ന് പുനസംഘടനക്ക് മാർഗരേഖ തയ്യാറാക്കും.
പാർട്ടിക്കുള്ളിലെ അടിമുടി മാറ്റത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. തിരക്ക് കൂട്ടാതെ സമയമെടുത്ത് പുനസംഘടന നടത്താനാണ് നേതൃതലത്തിലെ ധാരണ. ഇതിനായി വിശദമായ മാർഗരേഖ തയ്യാറാക്കും. തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് മണ്ഡലങ്ങളുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരോടും ഡിസിസി പ്രസിഡണ്ടുമാരോടും വിശദമായ റിപ്പോർട് തേടി. ഇത് കൂടി പരിഗണിച്ചാണ് ലോക്ക്ഡൗണിന് ശേഷം ചേരുന്ന രാഷ്‌ട്രീയകാര്യ സമിതി പുനസംഘടനക്ക് മാർഗരേഖ തയ്യാറാക്കുക.
അതേസമയം, ഇന്ന് ചേർന്ന തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലക്ക് പരാജയത്തിന്റ ഒന്നാമത്തെ ഉത്തരവാദിത്തം തനിക്കാണെന്നും ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പഴിചാരൽ ഉണ്ടാകരുതെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും അദ്ദേഹം രാഷ്‌ട്രീയകാര്യ സമിതിയിൽ ആവശ്യപ്പെട്ടു.
വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല നിലപാട് സ്വീകരിച്ചു. പരസ്‌പര ആരോപണമുയർത്തി മറ്റുള്ളവർക്ക് ചിരിക്കാൻ വക ഉണ്ടാക്കരുതെന്ന് ചെന്നിത്തല വിമർശിച്ചു. കോൺഗ്രസിൽ നിന്ന് ആളുകളെ അടർത്തിയെടുക്കാൻ ആർഎസ്എസ് ശ്രമിക്കും. അതിൽ ജാഗ്രത വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read also: മരണനിരക്ക് ഉയരുന്നു; കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു