തിരുവനന്തപുരം: വായുവിലൂടെയും കോവിഡ് പകരാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. ലാൻസറ്റ് ജേർണലിൽ പ്രസീദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മാസ്‌ക് ധരിക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാകുമെന്നാണ് പഠനം നൽകുന്ന മുന്നറിയിപ്പെന്നും അദ്ദേഹം വ്യക്‌തമാക്കി.
തുമ്മുകയോ ചുമയ്‌ക്കുകയോ ചെയ്യുമ്പോൾ പുറത്തു വരുന്ന സൂക്ഷ്‌മ ജലകണികകൾ വായുവിൽ തങ്ങി നിൽക്കുകയും അൽപ ദൂരം സഞ്ചരിക്കുകയും ചെയ്‌തേക്കാം. അതുകൊണ്ട് തന്നെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വായു വഴി കോവിഡ് പകരാൻ സാധ്യതയുണ്ട്. ഇക്കാര്യം ഗൗരവത്തിലെടുത്ത് മാസ്‌കിന്റെ ശരിയായ ഉപയോഗം കർശനമായി പിന്തുടരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എസി ഹാളുകൾ, അടച്ചിട്ട മുറികൾ ഇവയൊക്കെ വലിയ തോതിൽ രോഗവ്യാപന സാധ്യതയുണ്ടാക്കും. അടഞ്ഞ സ്‌ഥലങ്ങളിൽ കൂടിയിരിക്കുക, അടുത്തിടപഴകുക, ഒരുപാടാളുകൾ കൂട്ടം കൂടുക എന്നിവയും വായുമാർഗം രോഗം പടരാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്നതിനാൽ നാളെയും മറ്റന്നാളും മദ്യശാലകൾ പ്രവർത്തിക്കില്ല. വെള്ളിയാഴ്‌ച രാത്രി എട്ടു മണിക്ക് ബിവറേജുകളും 7.30ന് ബാറുകളും അടയ്‌ക്കും. മദ്യശാലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണോ എന്ന കാര്യം തിങ്കളാഴ്‌ചത്തെ യോഗത്തിൽ തീരുമാനിക്കും.
Also Read: നിങ്ങൾക്കും വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമാകാം; പണം നല്‍കേണ്ടത് ഇങ്ങനെ