ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് വ്യാജ അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. വ്യാജ അപേക്ഷകള്‍ സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് സംസ്‌ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. അന്വേഷണത്തിന് ഉത്തരവിടാന്‍ അനുവദിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം.
അതത് സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് ലഭിച്ച അപേക്ഷകളുടെ രേഖകള്‍ പരിശോധിക്കുന്നതിനും തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിനും സൂക്ഷ്‌മ പരിശോധന നടത്താന്‍ ഏതെങ്കിലും കേന്ദ്ര ഏജന്‍സിയെ അനുവദിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ജൂണില്‍ ഉത്തരവിട്ടിരുന്നു.
നഷ്‌ടപരിഹാരം ലഭിക്കാനുള്ള അവസരം ദുരുപയോഗം ചെയ്യരുതെന്നും കോടതി പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് അപേക്ഷകള്‍ വൈകുന്നതെന്ന് നേരത്തെ സുപ്രീം കോടതി ചോദിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ വന്നിട്ടുള്ള അപേക്ഷകളില്‍ വളരെ പെട്ടന്ന് നടപടി തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തു.
കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരമാണ് കോവിഡ് മരണം തീരുമാനിക്കുക. കോടതിയുടെ ഉത്തരവ് പ്രകാരം അടുത്ത ബന്ധുക്കള്‍ക്കാണ് നഷ്‌ടപരിഹാരം ലഭിക്കുക. കോവിഡ് മരണത്തില്‍ ആശയകുഴപ്പമില്ലെന്നും കേന്ദത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് പട്ടികയില്‍ മാറ്റം വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പരാതികള്‍ വന്നാല്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
Read Also: യുഎസ് ഉപരോധം കാര്യമാക്കില്ല; ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങും