കല്‍പറ്റ: കോവിഡ് ബാധിച്ച് മരിക്കുന്ന മുസ്‌ലിം വിശ്വാസികളുടെ മൃതദേഹങ്ങള്‍ ആദരപൂർവം സംസ്‌കരിക്കുന്ന എസ്‌വൈഎസ് എമര്‍ജന്‍സി ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. സര്‍ക്കാര്‍ പ്രോട്ടോകോള്‍ പാലിച്ച് ആശുപത്രികളില്‍ നിന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അതാത് പ്രദേശങ്ങളില്‍ എത്തിച്ചാണ് അന്ത്യകർമങ്ങൾ ചെയ്യുന്നത്.
ഇതിനകം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 21 മൃതദേഹങ്ങള്‍ എസ്‌വൈഎസ് എമര്‍ജന്‍സി ടീം (സാന്ത്വനം വിഭാഗം) ആചാരപൂർവം സംസ്‌കരിച്ചു. മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന വിശ്വാസി കുടുംബങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാകുന്നുണ്ട്. 24 മണിക്കൂറും സര്‍വീസ് നടത്തുന്ന ‘സാന്ത്വനം’ ആംബുലന്‍സും എമര്‍ജന്‍സി ടീമിനൊപ്പമുണ്ട്.
കോവിഡിന്റെ രണ്ടാം വരവില്‍ മരുന്നിനും ഭക്ഷണത്തിനും മറ്റു അടിയന്തിര ആവശ്യങ്ങള്‍ക്കും ബുദ്ധിമുട്ടുന്നവര്‍ക്ക് കല്‍പറ്റ ബത്തേരി, വെള്ളമുണ്ട, മാനന്തവാടി സോണുകളിൽ പ്രവർത്തിക്കുന്ന എസ്‌വൈഎസ് ‘സാന്ത്വനം ഹെല്‍പ് ഡെസ്‌കുകള്‍’ വലിയ സഹായമാണ്. അടിയന്തിര സഹായങ്ങൾ ആവശ്യമാവുമ്പോൾ മിക്കയിടത്തും സാന്ത്വനം വളണ്ടിയര്‍മാര്‍ സഹായവുമായി ഓടിയെത്തുന്നുണ്ട്. 50 എസ്‌വൈഎസ് ‘സാന്ത്വനം’ വളണ്ടിയര്‍മാര്‍ 24 മണിക്കൂറും കര്‍മനിരതരായി രംഗത്തുണ്ട്.
കേരള മുസ്‌ലിം ജമാഅത്തിന്റെയും എസ്‌വൈഎസ് സാന്ത്വനത്തിന്റെയും കീഴിലുള്ള വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നത്. പുത്തുമല ദുരന്തത്തില്‍ വീട് നഷ്‌ടപ്പെട്ട 13 കുടുംബങ്ങള്‍ക്കുള്ള വീട് നിര്‍മാണം ഇവർ പൂർത്തീകരിച്ചു. 55 ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് ഈ റമളാനില്‍ ഇവർ നടത്തിയത്.
കാലവര്‍ഷ കെടുതികളെ നേരിടാന്‍ വിപുലമായ പദ്ധതികളും എസ്‌വൈഎസ് ആവിഷ്‌കരിച്ചിട്ടുണ്ട്. എസ് ശറഫുദ്ദീന്‍ ചെയര്‍മാനും മുഹമ്മദലി സഖാഫി കണ്‍വീനറുമായ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ 9847656719, 9846899106 എന്ന നമ്പറുകളിലും മറ്റു അടിയന്തിര സഹായങ്ങള്‍ക്ക് 9747054125, 9400630279, 9961083361 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
ഇന്ന് നടന്ന വിലയിരുത്തൽ യോഗത്തിൽ കെ അഹ്‌മദ് കുട്ടി ബാഖവി, വിഎസ്‌കെ തങ്ങള്‍, എസ് ശറഫുദ്ദീൻ, സിഎം നൗഷാദ്, കെഎസ് മുഹമ്മദ് സഖാഫി, യുപി അലി ഫൈസി, സുബൈര്‍ അഹ്‌സനി, സുലൈമാന്‍ സഅദി, സഈദ് ഇര്‍ഫാനി, നൗഫല്‍ പിലാക്കാവ് എന്നിവർ സംബന്ധിച്ചു.
Most Read: യുപിയിലെ പള്ളി പൊളിക്കൽ: കർശന നടപടിയും തൽസ്‌ഥാനത്ത് പള്ളിയും വേണം; കാന്തപുരം