റിയാദ്: സൗദി അറേബ്യയിൽ രാജ്യവ്യാപകമായി നിരവധി കോവിഡ് വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ, ഇനി കാറിലിരുന്നും വാക്‌സിൻ സ്വീകരിക്കാം. വാക്‌സിൻ വിതരണം എളുപ്പത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ആദ്യ ഘട്ടത്തിൽ റിയാദ്, മക്ക, മദീന, അബഹ എന്നിവിടങ്ങളിലാണ് കാറിലിരുന്നും കുത്തിവെപ്പെടുക്കാവുന്ന പുതിയ രീതി ആരംഭിച്ചത്. സ്വിഹത്തി ആപ്പ്ളിക്കേഷൻ വഴി മുഴുവൻ ആളുകളും വാക്‌സിൻ സ്വീകരിക്കുന്നതിനായി രജിസ്‌റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.
ത്വാഇഫിൽ നേരത്തെ പ്രവർത്തിച്ചിരുന്ന വാക്‌സിൻ വിതരണ കേന്ദ്രത്തിന് പുറമെ പുതിയതായി 9 കേന്ദ്രങ്ങൾ കൂടി പ്രവർത്തനമാരംഭിച്ചു. വാക്‌സിനേഷൻ പദ്ധതി വളരെ വേഗത്തിൽ നടപ്പിലാക്കുകയാണ് ഇതിലൂടെയൊക്കെ ലക്ഷ്യം വെക്കുന്നത്.
ഫീൽഡ് പരിശോധനയിൽ ആരോഗ്യ മുൻകരുതൽ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയ 44,000 ത്തോളം നിയമ ലംഘനങ്ങൾ ഒരാഴ്‌ചക്കിടെ കണ്ടെത്തിയിട്ടുണ്ട്. പള്ളികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിരോധന നടപടികളിൽ വീഴ്‌ച വരുത്തിയതിന് പള്ളി ഇമാമുമാരുൾപ്പെടെ 288 പള്ളി ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചു.
പ്രാർഥനക്ക് എത്തിയവരിൽ കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് 12 പള്ളികൾ കൂടി താൽക്കാലികമായി അടച്ചിട്ടുണ്ട്. ഇതോടെ മൂന്നാഴ്‌ചക്കുള്ളിൽ 182 പള്ളികൾ അടക്കുകയും അതിൽ 168 എണ്ണം അണുനശീകരണത്തിന് ശേഷം തുറന്ന് കൊടുക്കുകയും ചെയ്‌തതായി ഇസ്‍ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
National News: ടൂൾകിറ്റ് കേസ്; നികിത ജേക്കബിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ