ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പടർന്നു പിടിക്കുകയാണ്. കോവിഡ് പ്രതിരോധം ശക്‌തമാക്കേണ്ടതിനെ കുറിച്ചും വാക്‌സിൻ സ്വീകരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും നിരവധി വാർത്തകൾ ദിനംപ്രതി നമ്മളിലേക്ക് എത്തുന്നുണ്ട്. എന്നാൽ, ഇതിനിടയിൽ നിരവധി വ്യാജ പ്രചാരണങ്ങളും ഉണ്ടെന്നുള്ളതാണ് വസ്‌തുത. സ്‌ത്രീകൾ ആർത്തവ കാലത്ത് വാക്‌സിൻ സ്വീകരിക്കരുത് എന്നാണ് അത്തരത്തിലുള്ള ഒരു പ്രചാരണം. എന്നാലിത് അടിസ്‌ഥാന രഹിതമാണ് എന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.
സ്‌ത്രീകൾ അവരുടെ ആർത്തവകാലത്തിന് മുമ്പുള്ള അഞ്ചു ദിവസവും ശേഷമുള്ള അഞ്ചു ദിവസവും കോവിഡ് വാക്‌സിൻ എടുക്കരുതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച സന്ദേശം. ആർത്തവകാലത്ത് സ്‌ത്രീകളിൽ പ്രതിരോധശേഷി കുറവായിരിക്കുമെന്നും അതുകൊണ്ടു തന്നെ ആർത്തവചക്രത്തിന് മുമ്പും പിമ്പുമുള്ള അഞ്ചു ദിവസങ്ങളിലും കോവിഡ് വാക്‌സിൻ എടുക്കരുതെന്നും സന്ദേശത്തിൽ പറയുന്നു.
എന്നാൽ, ഇത് മുഴുവനായും തെറ്റാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്‌തമാക്കി. ‘സ്‌ത്രീകൾ അവരുടെ ആർത്തവചക്രത്തിന് മുമ്പും ശേഷവും കോവിഡ് 19 വാക്‌സിൻ എടുക്കരുതെന്ന് സോഷ്യൽ മീഡിയയിൽ വ്യാജസന്ദേശം പ്രചരിക്കുന്നുണ്ട്. ഇത്തരം തെറ്റായ പ്രചരണങ്ങളിൽ വീഴരുത്’, പ്രസ് ഇൻഫർമേഷൻ ബ്യൂറോ ട്വീറ്റിൽ വ്യക്‌തമാക്കി.
ആര്‍ത്തവവും വാക്‌സിന്‍ എടുക്കുന്നതും തമ്മില്‍ ബന്ധമില്ലെന്നാണ് ഡോക്‌ടര്‍മാരും പറയുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങളിൽ സ്‌ത്രീകൾ വീഴരുതെന്ന് ഗൈനക്കോളജിസ്‌റ്റ് ഡോ. മുഞ്ഞാൽ വി കപാഡിയ പറഞ്ഞു. സ്‌ത്രീകളുടെ ആർത്തവം ഒരു തരത്തിലും വാക്‌സിനെ ബാധിക്കില്ലെന്നും കഴിവതും വേഗം വാക്‌സിൻ എടുക്കണമെന്നും ഡോക്‌ടർ ആവശ്യപ്പെട്ടു.
വാക്‌സിനേഷന്‍ ആര്‍ത്തവത്തെ ബാധിക്കുമെന്ന് കാണിക്കുന്ന യാതൊരു കണക്കും ലോകത്തെങ്ങുമില്ലെന്ന് യേല്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ആലിസ് കള്ളിഗന്‍, റാന്‍ഡി ഹട്ടര്‍ എന്നിവര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ വിശദീകരിച്ചു. അഥവാ ഒരിക്കല്‍ ആര്‍ത്തവത്തിന് വ്യതിയാനം വന്നാല്‍ അതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും അവര്‍ വിശദീകരിക്കുന്നു.
രോഗാണുവുമായി നേരിട്ടുള്ള സമ്പര്‍ക്കം അത്ര മേല്‍ വരാത്ത സാധാരണക്കാരെ മാസത്തില്‍ ചുരുങ്ങിയത് പതിനഞ്ച് ദിവസം വാക്‌സിനേഷനില്‍ നിന്ന് അകറ്റി നിര്‍ത്തുകയെന്നത് മാത്രമാണ് ഇത്തരം വ്യാജ സന്ദേശങ്ങളുടെ ദുരുദ്ദേശമെന്നാണ് ഡോ. ഷിംന അസീസ് തന്റെ ഫെയ്‌സ്ബുക്ക് പോസ്‍റ്റില്‍ പറഞ്ഞത്. യഥാസമയം കോവിഡ് വാക്‌സിൻ സ്വീകരിക്കുക, മാസ്‌ക് കൃത്യമായി ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകൾ കൂടെക്കൂടെ വൃത്തിയാക്കുക കൂടാതെ അടിസ്‌ഥാനമില്ലാത്ത സോഷ്യൽ മീഡിയ കുപ്രചരണങ്ങളോടും കൂടി പ്രതിരോധം തേടുകയെന്നും ഷിംന അസീസ് തന്റെ പോസ്‌റ്റിൽ വ്യക്‌തമാക്കുന്നു .
Read also: ഇ സഞ്‌ജീവനിയില്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ സജ്‌ജം; വീട്ടിലിരുന്ന് വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനം