മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ പോലീസിനോട് റിപ്പോർട് തേടി. കോഴിക്കോട്, മലപ്പുറം ജില്ലാ പോലീസ് മേധാവികളോടാണ് റിപ്പോർട് ആവശ്യപ്പെട്ടത്.
അതിനിടെ മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിൽ സംസ്‌ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തു. വാടകക്ക് താമസിക്കുകയായിരുന്ന പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും കമ്മീഷൻ അന്വേഷിക്കും. പോലീസിനോട് അടിയന്തരമായി റിപ്പോർട് നൽകാനും ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.
ഇന്നലെ രാവിലെ 9.30ഓടെയാണ് മലപ്പുറം തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ കോഴിക്കോട് രാമനാട്ടുകര സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മ തന്നെയാണ് കുട്ടി തൂങ്ങി നിൽക്കുന്നത് കണ്ട് നാട്ടുകാരെ വിളിച്ചുകൂട്ടിയത്. തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ അമ്മയോടും സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്.
ഇളയ സഹോദരനെ സ്‌കൂളിലാക്കാനായി പോയ സമയത്താണ് കുട്ടി തൂങ്ങിയതെന്നാണ് അമ്മ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. തിരിച്ചു വന്ന ശേഷം പലതവണ വിളിച്ചെങ്കിലും പെൺകുട്ടി വാതിൽ തുറന്നില്ല. തുടർന്ന് വാതിലിന് പുറത്തുള്ള കിളിവാതിലിലൂടെ കർട്ടൻ മാറ്റി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടതെന്ന് അമ്മ പറയുന്നു. ഉടനെ അയൽപ്പക്കക്കാരെ വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയ രക്ഷിക്കാനായില്ല.
മലപ്പുറത്തും കോഴിക്കോടുമായി കഴിഞ്ഞ വർഷം രജിസ്‌റ്റർ ചെയ്‌ത കൂട്ട ബലാൽസംഗ കേസ് ഉൾപ്പടെ ആറ് പോക്‌സോ കേസുകളിലെ അതിജീവിതയായിരുന്നു പെൺകുട്ടി. അടുത്ത ബന്ധുക്കൾ അടക്കമുള്ളവരാണ് കുട്ടിയെ പീഡിപ്പിച്ച കേസുകളിലെ പ്രതികൾ. അതേസമയം. കുട്ടി ഇതിന് മുമ്പും ആത്‍മഹത്യാ ശ്രമം നടത്തിയിരുന്നതായി അമ്മ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ തേഞ്ഞിപ്പലം പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: വാക്‌സിന്‍ സംരക്ഷണം; മൂന്നാം തരംഗത്തില്‍ മരണം കുറവെന്ന് ആരോഗ്യ മന്ത്രാലയം