ഡെൽഹി: യുവ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിയെ അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ ഇടപെട്ട് ഡെൽഹി വനിതാ കമ്മീഷൻ. പോലീസ് തയാറാക്കിയ എഫ്ഐആറിന്റെ പകർപ്പ് വേണമെന്നടക്കം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ പോലീസിന് നോട്ടീസ് അയച്ചു.
അറസ്‌റ്റിലായ ദിഷയെ കർണാടകയിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് റിമാൻഡ് ആവശ്യപ്പെടാത്തത് എന്താണെന്നതിന് കാരണം വ്യക്‌തമാക്കണം. എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നതിൽ വിശദമായ റിപ്പോർട് സമർപ്പിക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.
പരിസ്‌ഥിതി പ്രവർത്തകയായ ഗ്രെറ്റ തൻബെർഗയുടെ ട്വീറ്റാണ് ദിഷക്കെതിരായ കേസിന് ആധാരം. കർഷക സമരങ്ങളെ പിന്തുണക്കാൻ ആഗ്രഹിക്കുന്നവർ അറിയേണ്ടതും അവർ ചെയ്യേണ്ടതുമായ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളായിരുന്നു കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ച് ഗ്രെറ്റ ട്വീറ്റ് ചെയ്‌ത ടൂൾകിറ്റ് രേഖയിൽ ഉണ്ടായിരുന്നത്.
സമൂഹ മാദ്ധ്യമങ്ങളിൽ ദിഷ ടൂൾകിറ്റ് സമര പരിപാടികൾ പ്രചരിപ്പിച്ചു എന്നാണ് ഡെൽഹി പോലീസ് പറയുന്നത്. ടൂൾകിറ്റ് എഡിറ്റ് ചെയ്‌തുവെന്നതും അറസ്‌റ്റിന് കാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നു.
ഈ കിറ്റിന് പിന്നിൽ ഖാലിസ്‌ഥാനി അനുകൂല സംഘടനയാണെന്നും ഇന്ത്യയെയും കേന്ദ്ര സർക്കാരിനെയും അന്താരാഷ്‌ട്ര തലത്തിൽ ആക്ഷേപിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ആണ് കേന്ദ്രത്തിന്റെയും പോലീസിന്റെയും വാദം.
Kerala News: ഡോളർ കടത്ത് കേസ്; യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്‌റ്റിൽ