മലപ്പുറം: ജില്ലയിലെ വളാഞ്ചേരിയില്‍ ആത്മഹത്യ ചെയ്‌ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ദേവികയുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി പരിഗണിക്കുന്ന കാര്യത്തില്‍ ഉചിത തീരുമാനം എടുക്കുമെന്ന് ജില്ലാ കളക്‌ടർ ഉറപ്പ് പറഞ്ഞതായി അഡ്വ. കെ ശിവരാമന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച 5 ലക്ഷം രൂപ ഈ കുടുംബത്തിന് വൈകുന്നതില്‍ പ്രതിക്ഷേധിച്ച് ശിവരാമന്‍ നല്‍കിയ പരാതിക്ക് ശേഷം പണം കുടുംബത്തിന് ലഭിച്ചിരുന്നു. സ്ഥലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങളുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം കൈമാറിയത്.
ഓണ്‍ലൈന്‍ പഠനം മുടങ്ങും എന്ന വിഷമത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്‌ത വളാഞ്ചേരി ഇരുമ്പിളിയത്തെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയുടെ കുടുംബത്തിനാണ് സര്‍ക്കാര്‍ ജോലി പരിഗണിക്കണമെന്ന നിവേദനം അഡ്വ. കെ ശിവരാമന്‍ നല്‍കിയിട്ടുള്ളത്.
ദാരിദ്ര്യമാണ് ഈ കുടുംബത്തിന്റെ പ്രശ്‌നം, ദേവികയുടെ താഴെ മൂന്നു സഹോദരങ്ങള്‍ കൂടിയുണ്ട്. കുടുബത്തിലെ മൂത്ത പെണ്‍കുട്ടിയായിരുന്ന ദേവിക പഠിക്കാന്‍ മിടുക്കിയായിരുന്നു.ഈ ദരിദ്ര കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്‌നവുമായിരുന്നു ഈ ഒന്‍പതാം ക്ലാസുകാരി. സര്‍ക്കാരിന്റെ തെറ്റായ നയം മൂലം ആത്മഹത്യ ചെയ്‌ത ഈ കുട്ടിയുടെ കുടുംബത്തിനോട് സര്‍ക്കാര്‍ ദയകാണിക്കണം.
അസുഖ ബാധിതനായ അച്ഛനും വീട്ടമ്മയായ അമ്മയും ഇനിയുള്ള മൂന്നു കുട്ടികളും അടങ്ങുന്ന ഈ കുടുംബത്തിന് ഒരു ചെറിയ തണലേകാന്‍ സര്‍ക്കാര്‍ ജോലി സഹായകമാകും. അംഗനവാടി സഹായി ഉള്‍പ്പടെയുള്ള അനേകം ചെറിയ തസ്‌തികകൾ നിലവിലുണ്ട്. ഇതിലേതെങ്കിലും അനുയോജ്യമായ തസ്‌തികയില്‍ ഈ കുട്ടിയുടെ അമ്മയെ പരിഗണിക്കാന്‍ ഭരണകൂടം മനസ്സ് വെച്ചാല്‍ സാധിക്കും.
കുറ്റിപ്പുറം പി.ഡബ്ലിയു.ഡി വിശ്രമ കേന്ദ്രത്തില്‍ താല്‍ക്കാലിക സുരക്ഷാ ജീവനക്കാരനായി 1995 മുതല്‍ 2005 വരെ ജോലിയില്‍ ഉണ്ടായിരുന്നു ദേവികയുടെ അച്ഛന്‍ ബാലന്‍. നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഈ ജോലി സ്ഥിരപ്പെട്ട് കിട്ടിയില്ല. പിന്നീട് ജോലി നഷ്ട്ടപ്പെട്ട ബാലന്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പന തൊഴിലായി സ്വീകരിച്ചു. അസുഖവും കടബാധ്യതകളും കാരണം ആ തൊഴിലും ഇപ്പോഴില്ല. ഇത്തരമൊരു കുടുംബത്തിനോട് ചെയ്യുന്ന ഭരണകൂട കടമയാണ്, ചെറുതെങ്കിലും സുരക്ഷിതമായ ഒരു ജോലി; മുന്‍ സംസ്ഥാന യുവജന കമ്മീഷന്‍ അംഗവും, കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി അംഗവും കൂടിയായ അഡ്വ. ശിവരാമന്‍ വ്യക്തമാക്കി. നടപടികള്‍ പരിശോധിക്കാന്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കളക്‌ടർ പറഞ്ഞതായി ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
3/8/2020 കളക്‌ടർക്കും, കേരള മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ ദേവികയുടെ കുടുംബത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം സ്ഥിര വരുമാനമില്ലായ്‌മയും ദാരിദ്ര്യവുമാണ്. ആയതുകൊണ്ട് കുടുംബത്തിന് ഒരു സര്‍ക്കാര്‍ ജോലി അനുവദിക്കണമെന്ന് ശിവരാമന്‍ ആവശ്യപ്പെട്ടിരുന്നു. മേല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലാ കളക്‌ടർ ശിവരാമന് നല്‍കിയ മറുപടിയിലാണ് കുടുംബത്തിന് സര്‍ക്കാര്‍ ജോലിക്കാര്യത്തില്‍ ഉചിതമായ നടപടി എടുക്കുമെന്ന് ഉറപ്പ് നല്‍കിയത്.
Positive News: ഭവനരഹിതർക്ക് അന്നമൂട്ടി ആറു വയസുകാരി