കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിചാരണ കോടതിയിൽ, ഇന്ന് വീണ്ടും വാദം തുടരും. ജാമ്യം റദ്ദാക്കണമെന്നതിൽ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദമാണ് ഇന്ന് കോടതിയിൽ നടക്കുക. കേസിൽ ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻ ഡ്രൈവിന്റെ ശാസ്‌ത്രീയ പരിശോധനാ ഫലം സംബന്ധിച്ച് കൂടുതൽ വ്യക്‌തത വേണമെന്ന കോടതിയുടെ നിർദ്ദേശത്തിൽ പ്രോസിക്യൂഷൻ മറുപടി നൽകും. എന്നാൽ, പ്രോസിക്യൂഷൻ വാദം ബാലിശമാണെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളുടെ അടിസ്‌ഥാനത്തിലായിരുന്നു പ്രോസിക്യൂഷൻ നീക്കം. കേസിൽ സാക്ഷികളെ സ്വാധീനിക്കാനടക്കം ദിലീപ് നീക്കം നടത്തിയെന്നാണ് പ്രോസിക്യൂഷൻ ആരോപണം.ദിലീപിന്റെ ഉൾപ്പടെയുളളവരുടെ ഫോണിൽ നിന്ന് കണ്ടെത്തിയ ശബ്‌ദരേഖകൾ അടക്കം കോടതിയിൽ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷൻ തെളിവുകൾ കെട്ടിച്ചമച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്റെ മറുപടി.
ദിലീപിന് എതിരെയുള്ള നീക്കം ഉദ്യോഗസ്‌ഥരുടെ വൈര്യാഗ്യത്തിന്റെ ഭാഗമെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളുടെ ആധികാരത പരിശോധിക്കണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻ ഡ്രൈവിന്റെ ശാസ്‌ത്രീയ പരിശോധനാ ഫലം സംബന്ധിച്ച് വ്യക്‌തത വേണമെന്ന കോടതി നിർദ്ദേശത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ മറുപടി നൽകും.
Most Read: സിൽവർ ലൈൻ; സമരം ശക്‌തമാക്കും, ഡിപിആർ കത്തിച്ച് പ്രതിഷേധം