ന്യൂഡെൽഹി: പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് കെവി തോമസിന് കാരണംകാണിക്കൽ നോട്ടീസ് നൽകി അച്ചടക്ക സമിതി. ഒരാഴ്‌ചക്കകം മറുപടി നൽകണമെന്നാണ് എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ആവശ്യം. കെവി തോമസിനെതിരായ നടപടി ചർച്ച ചെയ്യാൻ ഡെൽഹിയിൽ ചേർന്ന എഐസിസി അച്ചടക്ക സമിതി യോഗത്തിലാണ് തീരുമാനം.
കെവി തോമസ് കോൺഗ്രസിനെ ഒറ്റുകൊടുത്തെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആരോപണം. ആത്‌മാർഥതയുള്ള കോൺഗ്രസുകാരനാണ് തോമസെങ്കിൽ പ്രവർത്തകരുടെ വികാരം ചവിട്ടിമെതിച്ച് കൊണ്ട് സിപിഎം വേദിയിൽ പോയി പ്രസംഗിക്കാൻ അദ്ദേഹത്തിനാവില്ലെന്നും സുധാകരൻ പറഞ്ഞു.
ശനിയാഴ്‌ച നടന്ന സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിലാണ് കെവി തോമസ് പങ്കെടുത്തത്. നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പരിപാടിയിൽ പങ്കെടുത്താൽ നടപടിയുണ്ടാകുമെന്ന് കെപിസിസി നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചാണ് കെവി തോമസ് സെമിനാറിൽ പങ്കെടുക്കുകയും മുഖ്യമന്ത്രിയെ പുകഴ്‌ത്തി സംസാരിക്കുകയും ചെയ്‌തത്. പിന്നാലെ രൂക്ഷ വിമർശനങ്ങളാണ് കെവി തോമസിനെതിരെ കോൺഗ്രസ് ഉയർത്തിയത്. കെവി തോമസ് കോൺഗ്രസിന്റെ പ്രഖ്യാപിത ശത്രുവാണെന്നും സിപിഎമ്മുമായി രാഷ്‌ട്രീയ കച്ചവടം നടത്തിയെന്നും സുധാകരൻ ആരോപിച്ചു.
Most Read: കർഷകന്റെ ആത്‍മഹത്യ; ഉത്തരവാദി സർക്കാർ ആണെന്ന് കെ സുധാകരൻ