തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചകൾക്ക് നിയമസഭയിൽ ഇന്ന് തുടക്കമാകും. നയപ്രസംഗം രണ്ടുമിനിട്ടിൽ ഒതുക്കിയ ഗവർണർക്കെതിരെ ഭരണപക്ഷം നിലപാട് കടുപ്പിക്കാനാണ് സാധ്യത. കൂടാതെ, കഴിഞ്ഞ ദിവസം കൊല്ലത്ത് വെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടുകയും തുടർന്നുണ്ടായ നാടകീയ രംഗങ്ങളും സർക്കാർ- ഗവർണർ പോര് കൂടുതൽ സംഘർഷമാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ ഗവർണർക്കെതിരെ ശക്‌തമായ രീതിയിൽ തിരിച്ചടിക്കാനായിരിക്കും ഭരണപക്ഷം ശ്രമിക്കുക. അതിനിടെ, ക്ഷേമപെൻഷൻ കുടിശിക മുതൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആർഒസി റിപ്പോർട് വരെ അടിയന്തിര പ്രമേയമായി സഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷം നീക്കം നടത്തുന്നത്. ഗവർണറെയും സർക്കാറിനെയും ഒരുപോലെ നേരിടാനാണ് പ്രതിപക്ഷം ശ്രമിക്കുക.
നയപ്രഖ്യാപനം വെട്ടിച്ചുരുക്കി അവസാന ഖണ്ഡിക മാത്രം വായിച്ചു സർക്കാരിനെ ഗവർണർ ഞെട്ടിച്ചായിരുന്നു ഈ മാസം 25ന് നിയമസഭാ സമ്മേളനത്തിന്റെ തുടക്കം. ഒന്നര മിനുട്ടിലെ പ്രസംഗം വിവാദമായിരുന്നു. പിന്നാലെയാണ് കൊല്ലം നിലമേലിൽ പ്രതിഷേധവും സിആർപിഎഫിന്റെ വരവ് വരെയെത്തിയ നാടകീയ രംഗങ്ങളും. അസാധാരണ പോരിനിടെയാണ് നന്ദിപ്രമേയ ചർച്ച. സർക്കാരിന്റെ നയം പറഞ്ഞ ഗവർണർക്ക് സഭയുടെ നന്ദിയാണ് പറയേണ്ടത്.
ഇന്ന് മുതൽ 31 വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചർച്ചയാവും. പിന്നീട് ഫെബ്രുവരി ഒന്നിന് സമ്മേളനം ആരംഭിക്കും. സംസ്‌ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 12ന് വീണ്ടും ചേരും. 14 വരെ ബജറ്റിന് മേലുള്ള ചർച്ച നടക്കും.
ഫെബ്രുവരി 15 മുതൽ 25 വരെ സഭ സമ്മേളിക്കില്ല. ഫെബ്രുവരി 26 മുതൽ ബജറ്റ് മേലുള്ള വോട്ടെടുപ്പടക്കം നടപടികൾ തുടരും. മാർച്ച് ഒന്ന് മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നിയമസഭയിൽ വിവിധ ബില്ലുകൾ അവതരിപ്പിക്കും. വിവിധ വിഷയങ്ങളിലെ സർക്കാർ, പ്രതിപക്ഷ പോരിന് ഇനി സഭാതലം വേദിയാകും.
Most Read| അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചു; 1000 രൂപവരെ കൂടും