ന്യൂഡെൽഹി: പാകിസ്‌ഥാന് പരോക്ഷ മുന്നറിയിപ്പുമായി ഇന്ത്യ. പുറത്ത് നിന്ന് ഭീഷണിപ്പെടുത്തിയാൽ അതിർത്തി കടക്കാൻ മടിക്കില്ലെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നൽകി. തീവ്രവാദത്തെ അടിച്ചമർത്തും, അതിർത്തിക്കപ്പുറത്തുള്ള ഭീകരർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മടിക്കില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി ഓർമ്മിപ്പിച്ചു.
1971ലെ ബംഗ്ളാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്ത അസമിലെ സൈനികരെ ആദരിക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിംഗ്. രാജ്യത്ത് നിന്ന് തീവ്രവാദം തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇന്ത്യയെ വേദനിപ്പിച്ചാൽ ആരെയും വെറുതെ വിടില്ല എന്ന സന്ദേശം നൽകുന്നതിൽ രാജ്യം വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തെ ശക്‌തമായി നേരിടുമെന്ന സന്ദേശം നൽകുന്നതിൽ ഇന്ത്യ വിജയിച്ചു. പുറത്ത് നിന്ന് ആരെങ്കിലും രാജ്യത്തെ ലക്ഷ്യമിട്ടാൽ അതിർത്തി കടക്കാൻ ഞങ്ങൾ മടിക്കില്ല; രാജ്‌നാഥ് സിംഗ് പറഞ്ഞു. പടിഞ്ഞാറൻ അതിർത്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തിന്റെ കിഴക്കൻ അതിർത്തിയിൽ കൂടുതൽ സമാധാനവും സ്‌ഥിരതയും അനുഭവപ്പെടുന്നുണ്ട്.
ബംഗ്ളാദേശ് ഒരു സൗഹൃദ അയൽ രാജ്യമാണ്. കിഴക്കൻ മേഖലയിലെ നുഴഞ്ഞുകയറ്റ ഭീഷണി ഏതാണ്ട് അവസാനിച്ചു. കിഴക്കൻ അതിർത്തിയിൽ ഇപ്പോൾ സമാധാനവും സ്‌ഥിരതയുമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 1971ലെ യുദ്ധത്തിൽ ത്യാഗം സഹിച്ച രക്‌തസാക്ഷികളുടെ സ്‌മരണാർഥമാണ് അസം സർക്കാർ ഈ ചടങ്ങ് സംഘടിപ്പിച്ചത്.
Read Also: ക്രൈം ബ്രാഞ്ച് മേധാവിയുടെ മാറ്റം: നടിയെ ആക്രമിച്ച കേസിനെ ബാധിക്കും; ആനി രാജ