തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹാന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കസ്‌റ്റഡിയിലായ സുഹൃത്ത് ഡോ.റുവൈസിന്റെ മൊബൈൽ ഫോൺ സൈബർ പരിശോധനക്ക് നൽകാൻ പോലീസ്. റുവൈസിനെ കസ്‌റ്റഡിയിൽ എടുത്തപ്പോൾ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു. ഈ ഫോൺ പോലീസ് വിശദമായി പരിശോധിച്ചെങ്കിലും ചാറ്റുകളും മെസേജുകളും ഡിലീറ്റ് ചെയ്‌ത നിലയിലാണ്.
ഈ സഹസാഹര്യത്തിലാണ് റുവൈസിന്റെ ഫോണിലെ വാട്‍സ് ആപ് ചാറ്റ് ഉൾപ്പടെയുള്ളവയിൽ വിശദമായ പരിശോധനക്കായി സൈബർ പരിശോധനക്ക് നൽകാൻ പോലീസ് തീരുമാനിച്ചത്. കേസിൽ കുരുങ്ങുമെന്ന് ഉറപ്പായതോടെ റുവൈസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാൻ നീക്കം നടത്തുന്നതിനിടെയാണ് പോലീസ് പിടിയിലായത്. ഒളിവിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇയാളെന്നും വിവരമുണ്ട്.
കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് റുവൈസിനെ ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്‌ത് വരികയാണ്. ഇന്നലെയാണ് റുവൈസിനെതിരെ ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സ്‌ത്രീധന നിരോധന നിയമപ്രകാരവും കേസുണ്ട്. കൊല്ലം ശക്‌തികുളങ്ങര സ്വദേശിയാണ് റുവൈസ്. ഷഹാനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്‌ദാനം ചെയ്‌തിരുന്നു.
എന്നാൽ, ഉയർന്ന സ്‌ത്രീധനം കിട്ടില്ലെന്ന് വന്നതോടെ ഇയാൾ വിവാഹത്തിൽ നിന്നും പിൻമാറിയിരുന്നു. ഇത് ഷഹാനയെ മാനസികമായി തളർത്തിയെന്നും ജീവനൊടുക്കാൻ പ്രേരിപ്പിച്ചെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കേരള മെഡിക്കൽ പോസ്‌റ്റ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ടായിരുന്ന റുവൈസിനെ സ്‌ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം നീക്കിയിരുന്നു.
അതേസമയം, ഷഹാനയുടെ ആത്‍മഹത്യയിൽ വനിതാ ശിശുവികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട് ഇന്ന് ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സ്‌ത്രീധനം ഒരിക്കലും പ്രാൽസാഹിപ്പിക്കാനാവില്ല. സർക്കാർ ഗൗരവത്തോടെയാണ് വിഷയം കാണുന്നത്. റിപ്പോർട് ലഭിച്ച ശേഷം ശക്‌തമായ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു. ഷഹാനയുടെ മരണത്തിൽ വ്യാപകമായ വിമർശനം ഉയരുന്നതിന്റെ പശ്‌ചാത്തലത്തിലാണ് അന്വേഷണം നടന്നത്.
Most Read| കൊച്ചി മെട്രോ ഇനി തൃപ്പുണിത്തുറയിലേക്ക് കുതിക്കും; പരീക്ഷണ ഓട്ടം ഇന്ന് മുതൽ