പത്തനംതിട്ട: അടൂർ ഏനാത്ത് മണ്ണടിയിൽ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ. ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങളും, പ്രതികൾക്ക് ഒളിത്താവളം ഒരുക്കിയ മൂന്ന് പേരെയുമാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കൊലപാതക ശ്രമത്തിൽ നേരിട്ട് പങ്കെടുത്ത തുവയൂർ തെക്ക് മാഞ്ഞാലിയിൽ കാഞ്ഞിരും വിളയിൽ ശ്രീനാഥ് (32), ശ്രീരാജ് (28) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
പ്രതികൾക്ക് ഒളിവിൽ പോകാൻ സഹായിച്ച ശാസ്‌ത്രാംകോട്ട മുതുവിലക്കാട് ബിനു ഭവനിൽ വിക്രമൻ പിള്ള (29), കോട്ടത്തല വൈഷ്‌ണവം വീട്ടിൽ സന്തോഷ് കുമാർ (39), മണ്ണടി കന്നാട്ട് ഉഷസ്സിൽ ഉൻമേഷ് (34) എന്നിവരും അറസ്‌റ്റിലായി. ഡിവൈഎഫ്ഐ ഏരിയാ എക്‌സിക്യൂട്ടീവ് അംഗവും കടമ്പനാട് കിഴക്ക് മേഖല സെക്രട്ടറിയുമായ തുവയൂർ തെക്ക് സുരേഷ് ഭവനിൽ സുനിൽ സുരേന്ദ്രനാണ്(27) ഇന്നലെ വെട്ടേറ്റത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ മണിക്കൂറുകൾക്കകം കൊട്ടാരക്കര കോട്ടത്തലയിൽ നിന്നാണ് പിടികൂടിയത്. ഇന്നലെ വൈകിട്ട് ആറോടെയാണ് മലങ്കാവിലേക്ക് ബൈക്കിൽ പോകും വഴി മാഞ്ഞാലി ബൈക്ക് തടഞ്ഞു വെച്ച് കാല് കൊണ്ട് തൊഴിച്ചു ബൈക്ക് മറിച്ചിട്ട ശേഷം സുനിലിനെ വെട്ടുകയായിരുന്നു. പുറത്തും തുടയിലുമായി ആഴത്തിൽ വെട്ടേറ്റ സുനിൽ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Most Read: തിരിച്ചുവരവ് കഠിനം, പ്രതിസന്ധിയിൽ ഒപ്പം നിന്നവർക്ക് നന്ദി; നടി ഭാവന