പാലക്കാട്: ഇ ശ്രീധരനെ പാലക്കാട് നിറുത്താൻ അനൗദ്യോഗിക തീരുമാനമായി. എന്ത് വിലകൊടുത്തും ഇ ശ്രീധരനെ പാലക്കാട് നിന്ന് വിജയിപ്പിക്കാനും അതിനായി മാത്രം ആക്‌ഷൻ ഫോഴ്‌സ് രൂപീകരിക്കാനും ധാരണയായിട്ടുണ്ട്.
പൊന്നാനിയിൽ വേണ്ട എന്നാണ് ശ്രീധരന്റെയും ബിജെപിയുടെയും നിലപാട്. ശ്രീധരന്റെ നാടായ പൊന്നാനിയിൽ അഴിഞ്ഞുവീണ ‘ഇമേജ്’ തിരിച്ചുപിടിക്കൽ ശ്രമകരമാണ്. പാലക്കാട് തിരഞ്ഞെടുക്കാൻ അതും കാരണമായിട്ടുണ്ട്.
പൊന്നാനിയിൽ കോൺഗ്രസിന് ആരാണ് എന്ന കാര്യത്തിൽ തീരുമാനമായ ശേഷം മതി സ്‌ഥാനാർഥി പ്രഖ്യാപനം എന്നാണ് ധാരണ. ബിജെപി പൊന്നാനിയിൽ ആരെ നിറുത്തിയാലും കഴിഞ്ഞ തവണ നേടിയ വോട്ടിനേക്കാളും 20% വർധന നിർബന്ധമായും ഉണ്ടാകണമെന്നാണ് ജില്ലാ കമ്മിറ്റിക്ക് കിട്ടിയ നിർദ്ദേശം.
പിഎസ്‌സി മുൻ ചെയർമാനും കാലടി ശ്രീശങ്കര സര്‍വകലാശാല മുന്‍ വൈസ് ചാൻസലറുമായ ഡോ. കെഎസ് രാധാകൃഷ്‌ണൻ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ നിന്ന് ജനവിധി തേടും. എറണാകുളം മഹാരാജാസ് കോളേജിലെ ഫിലോസഫി വിഭാഗം റീഡറായിരുന്ന രാധാകൃഷ്‌ണനെ കാലടി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പദവിയില്‍ നിന്നും വിരമിച്ചശേഷം ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പി എസ് സി ചെയര്‍മാന്‍ സ്‌ഥാനം നൽകി ആദരിച്ചിരുന്നത്.
സ്‌ഥാനാർഥി നിര്‍ണയത്തിനായി ബിജെപി തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തൃശൂരില്‍ ചേരും. സംസ്‌ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുമുള്ള അന്തിമ സാധ്യതാ പട്ടികയ്‌ക്ക് രൂപം നല്‍കുകയാണ് പ്രധാന അജണ്ട.
വി മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍, സുരേഷ് ഗോപി എന്നിവരുടെ കാര്യത്തില്‍ യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. അന്തിമപട്ടിക ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി പരിശോധിക്കും. ശേഷം, ശനിയാഴ്‌ച സ്‌ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
Most Read: സാമൂഹിക മാദ്ധ്യമങ്ങള്‍ വഴിയുള്ള തിരഞ്ഞടുപ്പ് പരസ്യം; മുന്‍കൂര്‍ അനുമതി നിർബന്ധം