തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡറക്‌ടറേറ്റ് നടത്തിയ റെയ്‌ഡ് എന്‍ഐഎ ഏറ്റെടുത്തു. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് കള്ളപ്പണം ഉപയോഗിച്ചോയെന്ന് എൻഐഎ പരിശോധിക്കും. തുടർ അന്വേഷണത്തിനായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വിദേശനിക്ഷേപ വിവരങ്ങളടങ്ങിയ ഫയലുകൾ ഇഡി എൻഐക്ക് കൈമാറും.
കഴിഞ്ഞ ആഴ്‌ചയായിരുന്നു സംസ്‌ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡറക്‌ടറേറ്റ് റെയ്‌ഡ് നടത്തിയത്. കണ്ണൂർ പെരിങ്ങത്തൂരിലെ പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ പ്രവർത്തകൻ ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പിലെ പോപ്പുലർ ഫ്രണ്ട് ഡിവിഷണൽ പ്രസിഡണ്ട് ബിപി അബ്‌ദുൾ റസാഖ്, മൂവാറ്റുപുഴയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് എംകെ അഷ്‌റഫ് എന്നിവരുടെ വീടുകളിലാണ് ഇഡി സംഘം റെയ്‌ഡ് നടത്തിയത്.
ഇതിന് പുറമേ മൂന്നാർ വില്ല വിസ്‌റ്റ പ്രൊജക്‌ടിന്റെ ഓഫിസിലും പരിശോധന നടത്തിയിരുന്നു. റെയ്‌ഡ് തടസപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ശ്രമിച്ചെങ്കിലും സിആർപിഎഫിന്റെ സാന്നിധ്യത്തിൽ പരിശോധന വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞെന്നാണ് ഇഡി വാർത്താകുറിപ്പിൽ വ്യക്‌തമാക്കിയത്.
ഡിജിറ്റൽ ഉപകരണങ്ങളും വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകളും റെയ്‌ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. മൂന്നാർ വില്ല വിസ്‌റ്റ പ്രൊജക്‌ട് ഉൾപ്പടെ കേരളത്തിലെ വിവിധ പദ്ധതികളുടെ പോപ്പുലർ ഫ്രണ്ട് കള്ളപ്പണ ഇടപാടുകൾ നടത്തുന്നതിന്റെ രേഖകളും ലഭിച്ചിട്ടുണ്ടെന്ന് ഇഡി വ്യക്‌തമാക്കിയിരുന്നു.
Read also: ഹലാല്‍ ഭക്ഷണ വിവാദം; കെ സുരേന്ദ്രനെതിരെ കേസ്