മലപ്പുറം: കക്കാടന്‍ പൊയില്‍ മലനിരകളില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന കാട്ടുനായ്‌ക്കർ, മുത്തുവന്‍ ഗോത്ര വര്‍ഗങ്ങളില്‍പ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മലപ്പുറം മഅ്ദിൻ അക്കാദമി സൗകര്യമൊരുക്കും.
രണ്ട് അരുവികള്‍ കടന്ന് 7 കിലോമീറ്ററുകള്‍ താണ്ടിയാണ് ഇവിടുത്തെ കുട്ടികൾ സ്‌കൂളിലെത്തുന്നത്. കോവിഡ് കാരണം വിദ്യാലയങ്ങള്‍ അടച്ചതോടെ സ്‌കൂള്‍ പഠനം നിലച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ മഅ്ദിൻ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും ഡിവിഷന്‍ ഫോറസ്‌റ്റ് ഓഫീസര്‍ മാര്‍ട്ടിന്‍ ലോവലും തമ്മിൽ സംസാരിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് മഅ്ദിൻ അക്കാദമിയുടെ ഇടപെടൽ.
പരിമിതികള്‍ മനസിലാക്കിയ മഅ്ദിൻ അക്കാദമി, പഠന കേന്ദ്രമൊരുക്കി ഓണ്‍ലൈന്‍ പഠനത്തിന് അവസരമൊരുക്കുകയാണ്. ഇതിന്റെ ആദ്യഘട്ടമായി ടിവിയും അനുബന്ധ സൗകര്യങ്ങളും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഇന്ന് കൈമാറി. നിലവില്‍ ദുര്‍ബലമായ താര്‍പോളീന്‍ ഷെഡുകളില്‍ താമസിക്കുന്ന ഈ കുടുംബങ്ങള്‍ക്ക് എല്ലാ മാസവും ആവശ്യമായ ഭക്ഷ്യക്കിറ്റും എത്തിച്ചു നൽകുമെന്നും സ്‌ഥലം ലഭിക്കുന്ന മുറക്ക് ഇവർക്ക് വീട് വെച്ച് നല്‍കാന്‍ തയ്യാറാണെന്നും മഅ്ദിൻ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു.
വിദ്യാഭ്യാസം മനുഷ്യന്റെ മൗലികാവകാശമാണെന്നും പല ഭാഗങ്ങളിലും ഒറ്റപ്പെട്ട് ജീവിക്കുന്ന ട്രൈബല്‍ കമ്മ്യൂണിറ്റിയിലെ വിദ്യാർഥികൾക്ക് പഠനമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ഭരണകൂട സംവിധാനങ്ങൾ തയ്യാറാകണമെന്നും ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.
Most Read: ഐഷ സുൽത്താനക്ക് ക്വാറന്റെയ്ൻ ലംഘനം ചൂണ്ടിക്കാട്ടി നോട്ടീസ്