ന്യൂഡെൽഹി: കാര്‍ഷിക നിയമത്തിനെതിരെ നടന്ന സമരത്തിൽ കർഷകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബിജെപി മുൻ എംഎൽഎ പാർടിയിൽ നിന്ന് രാജിവെച്ചു. പഞ്ചാബില്‍ നിന്നുള്ള ബിജെപി നേതാവ് സുഖ്‌പാൽ സിംഗ് നന്നുവാണ് രാജിവെച്ചത്. സമരം ചെയ്യുന്നവര്‍ മരണപ്പെടുന്നതില്‍ തന്റെ അനുയായികള്‍ നിരാശരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
താന്‍ ഉടനെ ഒരു പാർടിയിലേക്കും ഇല്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നതിന് അനുസരിച്ച് മാത്രമേ തീരുമാനം എടുക്കൂവെന്നും അദ്ദേഹം വ്യക്‌തമാക്കി. എന്നാല്‍ താന്‍ ശിരോണിമണി അകാലിദളുമായി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ പഞ്ചാബിലെ ബിജെപിയുടെ സുപ്രധാന നേതാക്കളില്‍ ഒരാളാണ് സുഖ്‌പാൽ സിംഗ് നന്നു. സുഖ്‌പാലിന്റെ രാജിയെ തുടര്‍ന്ന് കനത്ത പ്രതിസന്ധിയാണ് സംസ്‌ഥാന ബിജെപിയില്‍ ഉണ്ടായിരിക്കുന്നത്. പഞ്ചാബ് ബിജെപി വക്‌താവ് അനില്‍ സരീന്‍ സുഖ്‌പാൽ സിംഗുമായി ചര്‍ച്ച നടത്തിയെങ്കിലും രാജിയിൽ നിന്ന് പിൻമാറാൻ അദ്ദേഹം തയ്യാറായില്ല.
പഞ്ചാബ് ബിജെപി പ്രസിഡണ്ട് അശ്വനി ശർമയാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നും സംസ്‌ഥാനത്തിന്റെ വികാരം കൃത്യമായി കേന്ദ്ര നേതൃത്വത്തെ അറിയിക്കുന്നതില്‍ പരാജയപ്പെട്ടെന്നും സുഖ്‌പാൽ ആരോപിച്ചു. കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയത് മുതല്‍ അതിനെ എതിര്‍ത്ത് സംസാരിച്ച ഏകവ്യക്‌തി താനാണ്. മറ്റു സംസ്‌ഥാനങ്ങളില്‍ ഇത് ഗുണകരമാണെങ്കിലും പഞ്ചാബ് പോലുള്ളയിടത്ത് ഇത് തീര്‍ത്തും വിനാശകരമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: രാജ്യത്ത് കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഉടനില്ല; ആരോഗ്യ മന്ത്രാലയം