തിരുവനന്തപുരം: ഫിറ്റ്നസ് പരിശോധനക്കും രജിസ്‌ട്രേഷൻ പുതുക്കലിനും മോട്ടോർ വാഹന വകുപ്പിനെ സമീപിക്കുന്ന നാലുചക്ര വാഹനങ്ങൾക്കും ജനുവരി മുതൽ ഫാസ് ടാഗ് പതിക്കേണ്ടി വരും. ദേശീയപാതകളിലെ ചുങ്കപ്പിരിവ് ഫാസ് ടാഗ് വഴിയാക്കാനുള്ള കേന്ദ്ര തീരുമാനം ഈ വിധത്തിലായിരിക്കും സംസ്‌ഥാനത്ത് നടപ്പാക്കുക.
സ്വകാര്യ കാറുകൾക്ക് ആദ്യ രജിസ്‌ട്രേഷൻ 15 വർഷത്തേക്കാണ് നൽകുക. ഇതിനു ശേഷം 5 വർഷത്തേക്ക് രജിസ്‌ട്രേഷൻ നീട്ടും. ടാക്‌സി വാഹനങ്ങൾ നിശ്‌ചിത ഇടവേളകളിൽ പരിശോധനക്ക് ഹാജരാകണം. ഓൺലൈൻ വഴിയും ബാങ്കുകളിൽ നിന്നും ഫാസ് ടാഗുകൾ വാങ്ങാം. 150 മുതൽ 500 രൂപ വരെയാണ് ഫാസ് ടാഗിന്റെ ഓൺലൈൻ വില. വാഹനത്തിന്റെ മുൻവശത്ത് ചില്ലിൽ പതിക്കുന്ന ഫാസ് ടാഗുകൾക്ക് പ്രത്യേക അക്കൗണ്ടുണ്ട്. ടാഗ് പതിച്ച വാഹനം ടോൾഗേറ്റ് കടന്നുപോകുമ്പോൾ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) സംവിധാനത്തിലൂടെ ടോൾ ഫീസ് ഈടാക്കും.
Also Read: 11 പേര്‍ക്ക് കൂടി കോവിഡ്; പാലിയേക്കര ടോള്‍ പ്‌ളാസ അടക്കണമെന്ന് ആവശ്യം
ഫാസ് ടാഗ് അടുത്ത വർഷം മുതൽ നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനം കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. 2021 ജനുവരി മുതൽ നാലുചക്ര വാഹനങ്ങൾ മുതലുള്ളവക്ക് ഫാസ് ടാഗ് നിർബന്ധമാക്കാനാണ് ഉത്തരവ്. 2017 ഡിസംബർ മുതൽ വിൽക്കുന്ന പുതിയ വാഹനങ്ങൾക്ക് ഫാസ് ടാഗ് പതിക്കുന്നുണ്ട്. വാഹന ഡീലർമാരാണ് ഇവ നൽകുന്നത്.
ടോൾ തുക പണമായി നൽകേണ്ടതില്ലാത്തതിനാൽ വളരെ പെട്ടെന്ന് തന്നെ ഫാസ് ടാഗ് പതിപ്പിച്ച വാഹനങ്ങൾക്ക് ടോൾ ഗേറ്റ് കടക്കാം. വാഹനങ്ങൾ കടന്ന് പോകുന്നതിന്റെ ഓൺലൈൻ അധികൃതർക്ക് ലഭിക്കുകയും ചെയ്യും. മോഷ്‌ടിച്ച വാഹനങ്ങൾ മറ്റ് സംസ്‌ഥാനങ്ങളിലേക്ക് കടത്തുന്നത് കണ്ടെത്താനും ഇതിലൂടെ സാധിക്കും.