പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ വഴികൾ തേടി കെഎസ്ആർടിസി. നേരത്തെ ഡബിൾ ഡക്കർ ബസുകൾ വിവാഹാവശ്യത്തിന് വാടകക്ക് നൽകിയിരുന്നു. ഇതിന്റെ ചുവട് പിടിച്ച് ലാഭം നേടാനായി ബസുകളിൽ ചിലത് ചരക്കുവാഹനമായും മീൻവണ്ടിയായും ഫുഡ് ട്രക്കായും മാറ്റാനാണ് പദ്ധതി. ഇതിനായി ചില ബസുകൾ രൂപമാറ്റം വരുത്താനും തുടങ്ങി.
സപ്‌ളൈക്കോ ഡിപ്പോകളിൽ നിന്ന് മാവേലി സ്‌റ്റോറുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന ചരക്കുവാഹനമായാകും ഇവ തുടക്കത്തിൽ ഉപയോഗിക്കുക. പ്രധാന ഡിപ്പോകളിലെ ലോജിസ്‌റ്റിക് വാഹനങ്ങളെയാണ് (മൊബൈൽ വർക്ക്‌ഷോപ്) ആദ്യം ചരക്കുവാഹനമായി മാറ്റുക. പ്രതിമാസ വാടകയായി 1.25 ലക്ഷം രൂപ ഈടാക്കും. പദ്ധതി വിജയിക്കുകയാണെങ്കിൽ സ്വകാര്യ ആവശ്യങ്ങൾക്കും ഓടിത്തുടങ്ങും.
കൂടാതെ, മീൻവണ്ടിയായും ഫുഡ്‌ട്രക്കായും കെഎസ്ആർടിസി വൈകാതെ നിരത്തിലിറങ്ങും. മൽസ്യഫെഡ്, മിൽമ എന്നിവയുമായി സഹകരിച്ച് ബസുകളിൽ മൽസ്യത്തട്ടും ഫുഡ് കഫേയും ക്രമീകരിക്കും. മൽസ്യത്തട്ടുള്ള വാഹനങ്ങളിൽ ജോലിക്കാർക്ക് താമസ സൗകര്യവും ഒരുക്കും. ഇവക്കായി കാലപ്പഴക്കം ചെന്ന ബസുകളാണ് ഉപയോഗിക്കുക. ജിഎസ്‌ടി ഉൾപ്പടെയുള്ള വാടകയും ഈടാക്കും.
കെഎസ്ആർടിസി ബസിൽ മിൽമ ആരംഭിക്കുന്ന ഫുഡ് കഫേ ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കും. പത്തനംതിട്ടയിലെ മിൽമയുടെ നിയന്ത്രണത്തിൽ പുനലൂർ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന് മുന്നിൽ കഫേ പ്രവർത്തിക്കും. മിൽമയുടെ 43 ഉൽപന്നങ്ങൾ ഇവിടെ ലഭ്യമാകും. ഒരേ സമയം 8 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഇവിടെ ഉണ്ടായിരിക്കും.
Also Read: ശമ്പളവും പെൻഷനും 10 ശതമാനം വരെ വർധിച്ചേക്കും; കമ്മീഷൻ റിപ്പോർട് 31ന്