തൊടുപുഴ: ഇടുക്കി കമ്പകക്കാനം കൂട്ടക്കൊലകേസിലെ മുഖ്യപ്രതി വിഷം കഴിച്ച് മരിച്ച നിലയിൽ. ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി തേവർകുഴിയിൽ അനീഷിനെയാണ് (34) അടിമാലി കൊരങ്ങാട്ടി ആദിവാസിക്കുടിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്‌ചയിലേറെ പഴക്കമുണ്ട്.
2018 ജൂലൈ 29നാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. രാത്രി വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടിൽ കൃഷ്‍ണൻ (52), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ തലയ്‌ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയ ശേഷം വീടിന് പിന്നിലെ ചാണകക്കുഴിയിൽ മൂടുകയായിരുന്നു. മന്ത്രവാദം നടത്തിയിരുന്ന കൃഷ്‌ണന്റെ താളിയോലകൾ സ്വന്തമാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. മന്ത്രവാദ ശക്‌തി സ്വന്തമാക്കാനാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പുറത്തുവന്ന പ്രാഥമിക വിവരം.
കൃഷ്‌ണന്റെ ശിഷ്യനായിരുന്നു ഒന്നാംപ്രതി അനീഷ്. ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്‌തത്. അനീഷിന്റെ സഹായിയായിരുന്ന തൊടുപുഴ കരിക്കോട് സാലി ഭവനത്തിൽ ലിബീഷ് ബാബു, തൊടുപുഴ ആനക്കൂട് ചാത്തൻമല ഇലവുങ്കൽ ശ്യാംപ്രസാദ്, മൂവാറ്റുപുഴ വെള്ളൂർക്കുന്ന് പട്ടരുമഠത്തിൽ സനീഷ് എന്നിവരാണ് മറ്റുപ്രതികൾ. ഇവർക്ക് രണ്ടുവർഷം മുൻപ് ജാമ്യം ലഭിച്ചിരുന്നു.
Also Read: മഴക്കെടുതി; ഇക്കുറി അടിയന്തര ധനസഹായം ഉണ്ടാവില്ല