തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്ന് നാലാം ദിനം. ഞായർ ഒഴിവാക്കി, മൂന്നാം ശമ്പള ദിവസമായ ഇന്ന് കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, സഹകരണം, വ്യവസായം തുടങ്ങി 12 വകുപ്പുകളിലെ ജീവനക്കാർക്കാണ് ശമ്പളം ലഭിക്കേണ്ടത്. എന്നാൽ, ഇവർക്ക് പുറമെ ഒന്നും രണ്ടും പ്രവൃത്തി ദിനങ്ങളിൽ ശമ്പളം കിട്ടേണ്ടവരും ഉണ്ട്.
അതേസമയം, ഇടിഎസ്ബി അക്കൗണ്ടിൽ നിലവിലുള്ള പ്രശ്‌നം തീർത്ത് ഇന്ന് ശമ്പളം കിട്ടിത്തുടങ്ങുമെന്നാണ് ധനവകുപ്പ് പറയുന്നത്. ശമ്പള വിതരണത്തിന് ആവശ്യമായ തുക ഇന്ന് ഉച്ചയോടെ ട്രഷറിയിൽ എത്തിക്കാനാണ് ശ്രമം. അതോടെ ഇടിഎസ്ബി അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നത് നീക്കും. പ്രതിസന്ധി കടുത്താൽ ശമ്പളം പിൻവലിക്കുന്നതിന് പരിധി ഏർപ്പെടുത്തുന്നതും ധനവകുപ്പിന്റെ പരിഗണനയിലുണ്ട്.
പ്രതിദിനം പിൻവലിക്കുന്ന തുകക്ക് പരിധി ഏർപ്പെടുത്താനാണ് സാധ്യത. ഇന്ന് ട്രഷറിയിലേക്ക് പണമെത്തിക്കാൻ തിരക്കിട്ട നീക്കം നടക്കുന്നുണ്ട്. പണമെത്തിക്കാൻ പൊതുമേഖലാ സ്‌ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശവും നൽകിയിട്ടുണ്ട്. ലാഭവിഹിതവും നീക്കിയിരിപ്പും ട്രഷറിയിൽ നിക്ഷേപിക്കണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം. എന്നാൽ, അക്കൗണ്ടിൽ പണം എത്തിയാലും പ്രതിസന്ധി തീരാൻ സാധ്യതയില്ല. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്.
വൈദ്യുതി മേഖലയിലെ പരിഷ്‌ക്കാരങ്ങൾക്ക് കിട്ടേണ്ട 4600 കോടി രൂപ കിട്ടിയാലേ പിടിച്ചു നിൽക്കാനാകൂവെന്നാണ് വിവരം. കേന്ദ്ര ധനമന്ത്രാലയവുമായി ഉദ്യോഗസ്‌ഥതല ചർച്ചക്കും സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നത്. ട്രഷറിയിൽ ശമ്പളവും പെൻഷനും നൽകാൻ പണമില്ലാതെ വന്നതോടെ ജീവനക്കാരുടെ ട്രഷറി ശമ്പള അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചു.
അക്കൗണ്ടിൽ ശമ്പളം എത്തിയിട്ടുണ്ടെന്ന് കാണിച്ചെങ്കിലും ഈ തുക ബാങ്കിലേക്ക് കൈമാറാനോ പണമായി പിൻവലിക്കാനോ കഴിഞ്ഞില്ല. മുൻപും ട്രഷറി പ്രതിസന്ധിയിലായി ബില്ലുകൾ പാസാക്കുന്നത് നിർത്തിവെച്ചിട്ടുണ്ടെങ്കിലും അതൊന്നും ശമ്പള ദിവസമായിരുന്നില്ല. ഇതിനിടെ, ശമ്പളം അടിയന്തിരമായി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ ഇന്ന് രാവിലെ 11 മണിമുതൽ അനിശ്‌ചിതകാല നിരാഹാരസമരം തുടങ്ങും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൽഘാടനം ചെയ്യും.
Most Read| അമിതവണ്ണം വില്ലൻ തന്നെ; നാലിരട്ടിയോളം വർധിച്ചതായി പഠന റിപ്പോർട്