ന്യൂഡെൽഹി: സാധാരണക്കാരന് ഇരുട്ടടിയായി ഇന്ധനവില കുതിക്കുന്നു. പെട്രോളിനും ഡീസലിനും നാളെയും വില കൂടും. ഒരു ലിറ്റർ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിക്കുക. ഒരാഴ്‌ച കൊണ്ട് ഒരു ലിറ്റർ പെട്രോളിന് 6 രൂപ 10 പൈസയും ഡീസലിന് 5 രൂപ 86 പൈസയുമാണ് വർധിച്ചത്. ഒരിടവേളക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്‌ച മുതൽ ഇന്ധനവില വീണ്ടും വർധിപ്പിക്കുകയായിരുന്നു.
അതേസമയം, പാചകവാതക-ഇന്ധനവില വർധനവിനെതിരെ കേരളത്തിൽ ശക്‌തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്‌ണൻ. പാചകവാതക-ഇന്ധനവിലയിൽ അടിക്കടിയുള്ള വർധനവിനെതിരെയാണ് കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
വീടുകൾക്ക് മുമ്പിലും പൊതു സ്‌ഥലങ്ങളിലും മാർച്ച് 31ന് രാവിലെ 11 മണിക്ക് ഗ്യാസ് സിലിണ്ടർ, ഇരുചക്ര വാഹനങ്ങൾ എന്നിവയിൽ മാല ചാർത്തി സംസ്‌ഥാന വ്യാപകമായി പ്രതിഷേധം നടത്തും. ഏപ്രിൽ നാലിന് ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ ആസ്‌ഥാനങ്ങളിലും ഏപ്രിൽ ഏഴിന് കെപിസിസിയുടെ നേതൃത്വത്തിൽ തലസ്‌ഥാനത്തും ധർണയും മാർച്ചും നടത്തുമെന്നും ടിയു രാധാകൃഷ്‌ണൻ അറിയിച്ചു.
കുതിച്ചുയരുന്ന വിലക്കയറ്റത്തിനെതിരെ എഐസിസി ‘മേഹംഗൈ മുക്‌ത് ഭാരത് അഭിയാൻ’ എന്ന പേരിൽ മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തുടനീളം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കേരളത്തിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
Most Read: മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാൻ ഒരുങ്ങി കർണാടക