ന്യൂ ഡെൽഹി: ഇന്ത്യൻ സൈന്യം ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. പാർലമെന്റിന്റെ പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുമ്പാകെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന നടത്തുന്ന ഏതൊരു ശ്രമത്തേയും തടയാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും എല്ലാവിധ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ സേന ജാഗ്രത പുലർത്തുന്നുണ്ടെന്നും അതിർത്തിയിൽ എന്തെങ്കിലും പ്രകോപനമുണ്ടായാൽ ഉചിതമായ മറുപടി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ബിജെപി നേതാവ് ജുവൽ ഓറമാണ് പ്രതിരോധത്തിനുള്ള പാർലമെന്ററി സമിതിയുടെ അദ്ധ്യക്ഷൻ. കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി യോഗത്തിൽ പങ്കെടുക്കുന്നത്. നേരത്തെ, അതിർത്തിയിലെ സംഘർഷാവസ്ഥയിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുൽ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.
ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ മെയ് ആദ്യം മുതൽ തുടങ്ങിയ സംഘർഷം ഇപ്പോഴും നിലനിൽക്കുകയാണ്. 45 വർഷത്തിനിടെ ഇതാദ്യമായി യഥാർത്ഥ നിയന്ത്രണരേഖയിൽ തിങ്കളാഴ്ച വെടിയുതിർത്തതായും റിപ്പോർട്ടുണ്ടായിരുന്നു.
ചൈനയുടെ പ്രകോപനപരമായ നടപടികൾക്ക് തക്ക മറുപടി നൽകാൻ ഇന്ത്യൻ സേനക്ക് കരുത്ത് ഉണ്ടെന്ന് മുൻപും ബിപിൻ റാവത്ത് പറഞ്ഞിരുന്നു. ആണവായുധം മുതൽ പരമ്പരാഗത മാർഗങ്ങൾ വരെ അവലംബിച്ചുള്ള ഏറ്റവും സങ്കീർണമായ ഭീഷണികളെയും കൈകാര്യം ചെയ്യാൻ ഇന്ത്യയുടെ സായുധസേന തയ്യാറാണെന്നായിരുന്നു ചൈനക്കുള്ള അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
ചൈനയുമായുള്ള അതിർത്തി പ്രശ്നം മുതലെടുത്ത് ഇന്ത്യക്കെതിരേ എന്തെങ്കിലും നീക്കത്തിനു ശ്രമിച്ചാൽ കനത്ത നഷ്ടമുണ്ടാകുമെന്ന് പാകിസ്ഥാനും റാവത്ത് താക്കീത് നൽകിയിരുന്നു.