ഭുവനേശ്വർ: ദലിത് പെൺകുട്ടി പൂ പറിച്ചതിനെത്തുടർന്ന് 40 കുടുംബങ്ങൾക്ക് ഊരുവിലക്ക്. ഒഡിഷയിലെ ദേൻകനാൽ കാന്റിയോ കട്ടേനി ഗ്രാമത്തിലെ 40 കുടുംബങ്ങൾക്കാണ് കഴിഞ്ഞ രണ്ടാഴ്ചയായി ഊരുവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന ജാതിയിലുള്ളയാളുടെ വീട്ടിൽ നിന്ന് 15 വയസുകാരി പൂ പറിച്ചുവെന്നാരോപിച്ചാണ് ഊരുവിലക്ക്.
രണ്ടുമാസം മുൻപാണ് സംഭവം നടന്നത്. പൂ പറിച്ചതിനെതിരെ കുടുംബം രംഗത്തെത്തിയതിനു പിന്നാലെ ഗ്രാമത്തിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. തുടർന്നാണ് 40 കുടുംബങ്ങൾക്ക് ഊരുവിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, സംഭവം നടന്ന ഉടൻ തന്നെ തങ്ങൾ മാപ്പു ചോദിച്ചിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് നിരഞ്ജൻ നായിക് പറഞ്ഞു.
“പ്രശ്‌നം പരിഹരിക്കാൻ ഞങ്ങൾ ഉടൻ ക്ഷമാപണം നടത്തിയിരുന്നു, പക്ഷേ ഒരു വിഭാഗം ആളുകൾ ഞങ്ങളെ ബഹിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഞങ്ങളോട് സംസാരിക്കാൻ ആരെയും അനുവദിക്കുന്നില്ല, ഗ്രാമത്തിൽ നടക്കുന്ന സാമൂഹിക പരിപാടിയിൽ പങ്കെടുക്കാൻ ഞങ്ങളെ അനുവദിക്കുന്നില്ല. ”- നിരഞ്ജൻ നായിക് പറഞ്ഞു.
തങ്ങൾക്കു ഭക്ഷവസ്തുക്കൾ വിൽക്കാൻ കടക്കാർ തയ്യാറാകുന്നില്ല. അഞ്ചു കിലോമീറ്ററോളം നടന്നുപോയി വേണം അവശ്യ വസ്തുക്കൾ വാങ്ങാൻ. ഗ്രാമത്തിലെ മറ്റുള്ളവർ തങ്ങളോട് സംസാരിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും ഗ്രാമവാസിയായ ജ്യോതി നായിക് പറഞ്ഞു.
800 ഓളം കുടുംബങ്ങളാണ് ഈ ഗ്രാമത്തിൽ ഉള്ളത്. ഇതിൽ 40 കുടുംബങ്ങളാണ് ദലിത് വിഭാഗത്തിൽ നിന്നുള്ളത്. ഊരുവിലക്കപ്പെട്ടവർ ജില്ലാ ഭരണകൂടത്തിനും പോലീസിനും പരാതി നൽകിയിട്ടുണ്ട്.