കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഐഡിയൽ കൂൾബാർ മാനേജർ അഹമ്മദ് ആണ് പോലീസ് കസ്‌റ്റഡിയിൽ ആയത്. ഇയാൾ മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അന്വേഷണ സംഘം പിടികൂടിയത്. അതേസമയം, കേസിൽ പ്രതിചേർത്ത കൂൾബാർ ഉടമ കാലിക്കടവ് സ്വദേശി കുഞ്ഞഹമ്മദിനെ നാട്ടിലെത്തിക്കാൻ പോലീസ് നടപടി ഊർജിതമാക്കിയിട്ടുണ്ട്.
കുഞ്ഞഹമ്മദിനെ നാട്ടിലെത്തിക്കാൻ ലുക്ക്ഔട്ട് നോട്ടിസടക്കം പുറപ്പെടുവിക്കുമെന്നാണ് സൂചന. അതേസമയം, കേസിൽ അറസ്‌റ്റിലായ കൂൾബാർ മാനേജിങ് പാർട്‌ണർ മംഗളൂരു സ്വദേശി അനക്‌സ്, ഷവർമ മേക്കർ നേപ്പാൾ സ്വദേശി സന്ദേശ് റായി എന്നിവരെ റിമാൻഡ് ചെയ്‌തു. കൂൾബാറിലെ മറ്റൊരു മാനേജിങ് പാർട്‌ണറായ പടന്ന സ്വദേശിക്കും പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ചന്തേര സിഐ പി നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അതേസമയം, മരിച്ച ദേവനന്ദയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് പുറത്ത് വന്നേക്കും. ശാസ്‌ത്രീയ പരിശോധനയുടെയും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും പരിശോധിച്ചതിന് ശേഷമായിരിക്കും ഭക്ഷ്യസുരക്ഷാ, റവന്യൂ വിഭാഗങ്ങൾ അന്തിമ റിപ്പോർട് സമർപ്പിക്കുക. അതേസമയം, ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളിൽ ചികിൽസയിൽ ഉള്ളവരുടെ നില തൃപ്‌തികരമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
Most Read: കെഎസ്ആർടിസി ശമ്പള വിതരണം; ഏപ്രിൽ മാസവും വൈകുമെന്ന് സൂചന