തിരുവനന്തപുരം: ആദ്യ കപ്പലെത്തിയ ഔദ്യോഗിക ചടങ്ങുകൾ മറ്റന്നാൾ നടക്കാനിരിക്കെ, വിഴിഞ്ഞത്ത് ലത്തീൻ സഭയെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങളുമായി സംസ്‌ഥാന സർക്കാർ. ഇതിന്റെ ഭാഗമായി വിഴിഞ്ഞത്ത് ജോലി നഷ്‌ടപ്പെട്ട കട്ടമരത്തൊഴിലാളികളുടെ നഷ്‌ടപരിഹാരം കൂട്ടിയിരിക്കുകയാണ് സർക്കാർ. ഒരാൾക്ക് നഷ്‌ടപരിഹാര തുകയായി 4.20 ലക്ഷം രൂപ നൽകുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. 53 തൊഴിലാളികൾക്കാണ് ഇത് ലഭിക്കുക.
ഇതിനായി 2.22 കോടി രൂപ അനുവദിച്ചു. നേരത്തെ ഒരാൾക്ക് 82,440 രൂപ നൽകുമെന്നായിരുന്നു ഉത്തരവ്. ഉൽഘാടന ചടങ്ങുകൾ നടക്കാനിരിക്കെ, ലത്തീൻ സഭയെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോഴുള്ള നഷ്‌ടപരിഹാര തുകയുടെ വർധനവ്. വിഴിഞ്ഞം ഇടവക പ്രതിനിധികളുമായി ചർച്ച നടത്തിയ മന്ത്രി സജി ചെറിയാൻ, വാഗ്‌ദാനങ്ങൾ ഉടൻ പാലിക്കുമെന്നും അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉൽഘാടന ചടങ്ങ് സർക്കാർ വൻ സംഭവമാക്കാൻ തയ്യാറെടുക്കവേയാണ് ലത്തീൻ അതിരൂപത കടുത്ത എതിർപ്പ് ഉയർത്തി രംഗത്തെത്തിയത്. സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയ പ്രധാന വാഗ്‌ദാനങ്ങൾ പാലിക്കാത്തതിലായിരുന്നു അമർഷം. നടക്കുന്നത് കണ്ണിൽ പൊടിയിടലാണെന്നും പൂർത്തിയായത് 60 ശതമാനം പണി മാത്രമാണെന്നും ലത്തീൻ അതിരൂപത വികാരി ഫാ.യൂജിൻ പെരേര പറഞ്ഞു.
ക്രെയിൻ വരുന്നതിന്റെ ആഘോഷം ജനത്തെ പറ്റിക്കാനാണ്. സ്വീകരണ ചടങ്ങിൽ ക്ഷണിച്ചാലും പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. പുലിമുട്ട് നിർമാണം പൂർണതോതിൽ ആകാതെയുള്ള ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന നിലപാടിലാണ് സഭാ നേതൃത്വം. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പലിന്റെ ഔദ്യോഗിക സ്വീകരണ ചടങ്ങ് ഞായറാഴ്‌ച നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടായത്.
Most Read| ആഗോള പട്ടിണി സൂചിക; ഇന്ത്യ 111ആം സ്‌ഥാനത്ത്- പോഷകാഹാര കുറവും കൂടുതൽ!