തിരുവനന്തപുരം: നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ സർക്കാർ അതിജീവതക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ നീതി ഉറപ്പാക്കും. കേസ് കൃത്യമായി മുന്നോട്ട് കൊണ്ടുപോകണമെന്ന നിലപാടാണ് സർക്കാരിന്റേത്. വിസ്‌മയക്കും അത്രക്കും നീതി ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു.
എത്ര ഉന്നതനാണെങ്കിലും കേസിന് മുന്നിൽ വിലപോവില്ല എന്നത് അറസ്‌റ്റോടെ വ്യക്‌തമായി. ഒരു കൈവിറയലും പോലീസിനുണ്ടാകില്ല. പോലീസിന്റെ കൈകൾക്ക് തടസമില്ല. ഉന്നതന്റെ അറസ്‌റ്റോടെ സർക്കാർ നിലപാട് വ്യക്‌തമായി കഴിഞ്ഞു. യുഡിഎഫ് ആയിരുന്നെങ്കിൽ അത്തരം അറസ്‌റ്റ് നടക്കുമായിരുന്നോ? കൈപ്പിടിയിൽ ഇരിക്കുന്നത് നഷ്‌ടപ്പെടുമെന്ന് കണ്ടാണ് യുഡിഎഫ് പ്രചാരണം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ യുഡിഎഫിന്റെ നില ഇനിയും തെറ്റിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേസിന്റെ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് അതിജീവത ഹൈക്കോടതിയിൽ ഹരജി നൽകിയതിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാരിനെതിരെ അതിജീവത ഉന്നയിച്ച ആക്ഷേപങ്ങൾക്ക് അടിസ്‌ഥാനമില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നേരത്തെ പ്രതികരിച്ചിരുന്നു.
ഹരജിക്ക് പിന്നിൽ പ്രത്യേക താൽപര്യമുണ്ടോയെന്ന് പരിശോധിക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജനും പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ പിന്തുണക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്‌ത സർക്കാർ രാഷ്‌ട്രീയ തലത്തിൽ ക്രെഡിറ്റ് വാങ്ങിയ ശേഷം പിൻവാങ്ങുകയാണെന്നും പാതിവഴിയിൽ അന്വേഷണം അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നും ആരോപിച്ചാണ് അതിജീവത ഹരജി നൽകിയത്. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപും ഭരണമുന്നണിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് സംശയിക്കുന്നതായും ഹരജിയിൽ ആരോപിച്ചിരുന്നു.
Most Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; സ്വകാര്യ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു