തിരുവനന്തപുരം: എസ്എഫ്ഐ പ്രതിഷേധത്തിന്റെ പശ്‌ചാത്തലത്തിൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ വീഴ്‌ചയിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഗവർണറുടെ സുരക്ഷ സിആർപിഎഫ് കമാൻഡോകൾ ഏറ്റെടുത്തതിന് പിന്നാലെയാണ് വീഴ്‌ച സംബന്ധിച്ച് കേന്ദ്രം റിപ്പോർട് തേടിയത്.
എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് റോഡരികിലിരുന്ന് പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഗവർണർക്ക് സിആർപിഎഫ് കമാൻഡോകളുടെ സെഡ് പ്ളസ് സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കൊല്ലം നിലമേലിൽ ഇന്ന് രാവിലെ രണ്ടു മണിക്കൂറോളം ഗവർണർ റോഡരികിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസെടുത്തതിന് പിന്നാലെയാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്.
അതിനിടെ, ഗവർണറെ വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഗവർണറുടെ സുരക്ഷക്കെത്തിയ സിആർപിഎഫിന് കേസെടുക്കാനാകുമോയെന്നും ഗവർണർ ആഗ്രഹിക്കുന്ന രീതിയിൽ സിആർപിഎഫിന് പ്രവർത്തിക്കാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഗവർണർ പ്രത്യേകമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
അധികാര സ്‌ഥാനത്ത് ഇരിക്കുന്നവർക്ക് നേരെ വ്യത്യസ്‌ത പ്രതിഷേധങ്ങൾ ഉണ്ടാകാം. കരിങ്കൊടി കാണിക്കുന്നവർക്ക് നേരെ പോലീസ് എന്ത് ചെയ്യുന്നുവെന്ന് ഇറങ്ങി നോക്കുന്ന ശീലം ആർക്കെങ്കിലും ഉണ്ടോ? പോലീസിന്റെ ജോലി പോലീസ് ചെയ്യും. എഫ്ഐആറിന് വേണ്ടി സമരമിരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? പോലീസ് കൂടെ വരേണ്ടെന്ന് മുൻപ് ഏതെങ്കിലും ഗവർണർ പറഞ്ഞിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
‘മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നത് നിങ്ങൾ കണ്ടിട്ടില്ലേ? ചിലഘട്ടത്തിൽ പ്രതിഷേധം വന്നിട്ടില്ലേ? കരിങ്കൊടി കാണിക്കുന്നവരെ എന്ത് ചെയ്യുന്നുവെന്ന് ഇറങ്ങി നോക്കുന്നത് കണ്ടിട്ടുണ്ടോ? ഗവർണർ ചെയ്‌തത് സെക്യൂരിറ്റി നിലപാടിന് വിരുദ്ധമല്ലേ? ചെയ്യാൻ പാടില്ലാത്തതല്ലേ?’- പിണറായി വിജയൻ ചോദിച്ചു. ഏറ്റവും കൂടുതൽ സുരക്ഷ കിട്ടുന്ന സ്‌ഥാനത്താണ് ഗവർണർ ഇരിക്കുന്നത്. ഇപ്പോൾ കേന്ദ്ര സുരക്ഷ കിട്ടുന്ന ആർഎസ്എസ് പ്രവർത്തകരുടെ നിലയിലേക്ക് ഗവർണറും എത്തി. ആ കൂട്ടിൽ ഒതുങ്ങാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Most Read| ഹൂതികൾ ആക്രമിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലിൽ 22 ഇന്ത്യക്കാർ; രക്ഷാപ്രവർത്തനം തുടരുന്നു