പത്തനംതിട്ട: ജില്ലയിൽ പ്രകൃതിക്ഷോഭം തടയാൻ എല്ലാ നടപടികളും സ്വീകരിച്ചെന്ന് സർക്കാർ. എയർ ലിഫ്റ്റിംഗ് സംഘം പ്രദേശത്ത് സജ്‌ജമാണ്. കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തയ്യാറാണെന്നും മന്ത്രിമാരായ കെ രാജനും വീണ ജോർജും അവലോകന യോഗത്തിന് ശേഷം അറിയിച്ചു.
മാദ്ധ്യമങ്ങൾ വാർത്തകൾ നൽകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജൻ ആവശ്യപ്പെട്ടു. ഇടുക്കി ഡാമിന്റെ കാര്യത്തിൽ അനാവശ്യഭീതി വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാനത്ത് വരുംദിവസങ്ങളിലും മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. ബുധനാഴ്‌ച സംസ്‌ഥാനത്തുടനീളം മഴയുണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ തീവ്രമഴയ്‌ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
ഇതിനിടെ സംസ്‌ഥാനത്തെ പത്ത് ഡാമുകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. കക്കി, ഷോളയാർ, ഇരട്ടയാർ, മൂഴയാർ, കല്ലാർക്കുട്ടി, പീച്ചി, ചിമ്മിണി, പെരിങ്ങൽകുത്ത്, കുണ്ടള, ലോവർ പെരിയാർ എന്നീ ഡാമുകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്.
അതേസമയം സംസ്‌ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്.
ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്‌ധ സമിതി തിരുമാനിക്കും. ഡാമുകൾ തുറക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ജില്ലാ കളക്‌ടർമാരെ അറിയിക്കണമെന്നും പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
Most Read: യുവതികളെ ഇടിച്ചു തെറിപ്പിച്ച് പോലീസ് ഉദ്യോഗസ്‌ഥന്റെ വാഹനം; ഒരാൾ കൊല്ലപ്പെട്ടു